രാത്രി ഭക്ഷണം കഴിക്കാൻ പുറത്ത് പോയി.. ദമ്പതികൾ തിരിച്ച് വന്നില്ല.. കാണാതായിട്ട് പത്ത് മാസം!
കോട്ടയം: കോട്ടയം ജില്ലയിലെ അറുപറയില്‍ നിന്നും കാണാതായ ദമ്പതികളുടെ വിഷയത്തില്‍ ദുരൂഹതയേറുന്നു. പത്ത് മാസം മുന്‍പാണ് 42കാരനായ കുമ്മനം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനേയും ഭാര്യ 37കാരിയായ ഹബീബയേയും കാണാതായത്. പലയിടത്തായി പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ദമ്പതികള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. അതിനിടെ ഇവരെക്കുറിച്ച് രാജസ്ഥാനിലെ അജ്മീറില്‍ നിന്നും ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭർത്താവിന്റെ പണവും സ്വർണവും മോഷ്ടിച്ച് ഒളിച്ചോട്ടം, മക്കളെ ഉപേക്ഷിച്ച യുവതിക്ക് പണി കൊടുത്ത് പോലീസ്
കാണാതായിട്ട് പത്ത് മാസം
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഹാഷിമിനേയും ഭാര്യ ഹബീബയേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. അന്നേ ദിവസം രാത്രി ഒന്‍പത് മണിയോടെ ഇരുവരും പുറത്ത് പോയിരുന്നു. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ഉവര്‍ കാറില്‍ പുറത്തേക്ക് പോയത്. പിന്നീട് തിരികെ വന്നില്ല.
ആത്മഹത്യ ചെയ്തോ
ഇരുവരും ആത്മഹത്യ ചെയ്തതാണോ എന്നതായിരുന്നു പോലീസിന്റെ ആദ്യ സംശയം. കായലിലേക്ക് കാര്‍ ഇടിച്ചിറക്കി ആത്മഹത്യ ചെയ്‌തോ എന്ന സംശയത്തിന്റെ പുറത്ത് പോലീസ് അന്വേഷണവും നടത്തുകയുണ്ടായി. നേവിയുടേയും കൊച്ചിയിലെ സ്വകാര്യ മുങ്ങല്‍ വിദഗ്ധരുടേയും സഹായത്തോടെ കായല്‍ അരിച്ച് പെറുക്കിയെങ്കിലും കാറോ മൃതദേഹങ്ങളോ കണ്ടെത്താനായില്ല.
പലവിധ അന്വേഷണം
ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമായില്ല. കാണാതായതിന്റെ തലേ ദിവസം ഹാഷിം പീരുമേട്ടില്‍ എത്തിയതായി പോലീസ് കണ്ടെത്തുകയുണ്ടായി. അന്ന് ഭാര്യ കൂടെയുണ്ടായിരുന്നില്ല. ഹാഷിമിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷനും സിസിടിവി ക്യാമറയും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്.
അന്വേഷണം ക്രൈംബ്രാഞ്ചിന്
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പീരുമേടും ഹൈറേഞ്ചിലെ മറ്റ് പ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരുടെ പൊടി പോലും കിട്ടിയില്ല. ലോക്കല്‍ പോലീസ് പരാജയപ്പെട്ടപ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു അത്. ഡിവൈഎസ്പി സേവ്യര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വ്യാജ സന്ദേശങ്ങൾ
സൈബര്‍ സെല്ലിന്റെ സഹായവും അന്വേഷണത്തിന് തേടുകയുണ്ടായി. ഹാഷിമും ഹബീബയുമായും രൂപസാദൃശ്യമുള്ള ചിലരെ കണ്ടുമുട്ടിയെന്ന് സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ അവയെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. ദമ്പതികളുടെ മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമടക്കം പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി.
തീർത്ഥാടന കേന്ദ്രങ്ങളിൽ
ഇവര്‍ തീര്‍ത്ഥാടനത്തിന് പോയതാകുമോ എന്ന സംശയത്തെ തുടര്‍ന്ന് രാജ്യത്തെ പല തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അന്വേഷണസംഘം അന്വേഷണം നടത്തുകയുണ്ടായി. ഏര്‍വാടി, ബീമാപള്ളി, മുത്തുപ്പേട്ട, ആറ്റാന്‍കര എന്നിങ്ങനെയുള്ള ദര്‍ഗകളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ മാത്രം സാധിച്ചില്ല.
പോലീസ് അജ്മീറിലേക്ക്
അതിനിടെ ഈ ദമ്പതികള്‍ രാജസ്ഥാനിലെ അജ്മീറില്‍ ഉള്ളതായി ക്രൈംബ്രാഞ്ച് സംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അജ്മീറിലേക്ക് പുറപ്പെടും. അതോടൊപ്പം തന്നെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.