സോളാറിന് പുറമെ സരിതയുടെ കാറ്റാടിത്തട്ടിപ്പ്; കുരുക്ക് മുറുക്കി കോടതി, അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിനെ പിടിച്ചുലക്കിയ കേസായിരുന്നു സോളാര്‍ തട്ടിപ്പ്. വിവിധ സ്ഥാപനങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ സരിതാ നായര്‍ നടത്തിയ തട്ടിപ്പ് സമാനതകളില്ലാത്ത രാഷ്ട്രീയ വിവാദങ്ങള്‍ക്കായിരുന്നു കേരളത്തില്‍ തിരികൊളുത്തിയിരുന്നത്.
സരിതാ നായര്‍ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവരെ തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ മറുവശത്ത് തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമടക്കം നേരിട്ട് പങ്കുണ്ട് എന്ന ആരോപണമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. കേസില്‍ പിന്നീട് ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ജുഡീഷ്യല്‍ റിപ്പോര്‍ട്ടു വന്നിരുന്നു. സോളാര്‍ തട്ടിപ്പില്‍ പ്രതിയായ സരിതാ നായര്‍ക്ക് മറ്റൊരു കേസില്‍ കൂടി ഇപ്പോള്‍ കുരുക്ക് മുറുകുകയാണ്.
സോളാര്‍
സോളാര്‍ പാനല്‍ സ്ഥാപിക്കാം എന്ന് പറഞ്ഞായിരുന്നു സരിതാ നായരും സംഘവും തട്ടിപ്പ് നടത്തിയത്. സോളാര്‍ തട്ടിപ്പ് കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കേയാണ് മറ്റൊരു കേസിലും സരിതാ നായര്‍ക്ക് കുരുക്ക് മുറകുന്നത്. കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
കാറ്റാടി യന്ത്രം
കാറ്റാടി യന്ത്രം സ്ഥാപിച്ച് തരാമെന്ന് ആളുകളില്‍ നിന്ന് പണം തട്ടിയ കേസിലാണ് സരിതാ നായര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വാഴക്കുളം സ്വദേശികളില്‍ നിന്നും കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെന്നാണ് സരിതക്കെതിരേയുള്ള കേസ്.
കോടതി
മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് സരിതക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ തുടര്‍ച്ചയായി വിസ്താരത്തിന് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് സരിതാ നായരെ അറസ്റ്റു ചെയ്ത് ഹാജരക്കാന്‍ കോടതി ഉത്തരവിട്ടത്.
ജാമ്യം റദ്ദാക്കി
മുവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി കേസില്‍ സരിതയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. പലതവണ കോടതിയില്‍ ഹാജരാകാന്‍ സരിതയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു സരിത തുടര്‍ച്ചയായി നിരാകരിച്ചു. ഇതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.
തിരച്ചടി
നേരത്തെ, സോളാര്‍ കേസിലും സരിതക്ക് തിരച്ചടി നേരിട്ടിരുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതാ നായര്‍ നല്‍കിയ കത്തും അനുബന്ധ പരാമര്‍ശവും നീക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നത് ഉമ്മന്‍ചാണ്ടിക്ക് അനുകൂലവം സരിതാ നായര്‍ക്ക് പ്രതികൂലവും ആയിരുന്നു.
ഉമ്മന്‍ചാണ്ടി
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉമ്മന്‍ചാണ്ടിക്ക് എതിരായി വന്ന റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പും പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
തിരുവഞ്ചൂര്‍
ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അംഗീകരിച്ച് ഹൈക്കോടതി ഉത്തരിവിറക്കിയപ്പോള്‍ റിപ്പോര്‍ട്ടില്‍ നിന്ന് പേരൊഴിവാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു.
ഹൈക്കോടതിയില്‍
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി മുന്‍പ് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിങ്ങള്‍ തന്നെ നിയമിച്ച കമ്മീഷനല്ലേ എന്നായിരുന്നു ഹൈക്കോടതി മാര്‍ച്ച് ഒന്നിന് കേസ് പരിഗണിച്ചപ്പോള്‍ ആരാഞ്ഞത്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ കപില്‍ സിബലാണ് ഹൈക്കോടതിയില്‍ ഹാജരായത്.