വിൻസെന്റ് എംഎൽഎയ്ക്ക് ജാമ്യമില്ല!! ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന്!!
സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിന് ജാമ്യമില്ല. വിൻസെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.
തിരുവനന്തപുരം: സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിന് ജാമ്യമില്ല. വിൻസെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. എംഎൽഎയ്ക്ക് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കോടതി വിലയിരുത്തി.
ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. വിൻസെന്റിനെ നെയ്യാറ്റിൻകര സബ്ജയിലിലേക്ക് മാറ്റി. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് വിൻസെന്റ് എംഎൽഎയുടെ അഭിഭാഷകൻ വ്യക്തമാക്കി.
അന്വേഷണത്തെ ബാധിക്കും
എംഎൽഎയ്ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും വീട്ടമ്മയുടെ ജീവനു തന്നെ ഭീഷണിയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.
സ്വാധീനമുള്ള വ്യക്തി
വിൻസെന്റ് എംഎൽഎ സമൂഹത്തിലെ ഉന്നതനായ വ്യക്തിയാണെന്നും പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കൂടാതെ എംഎൽഎയ്ക്ക് ജാമ്യം ലഭിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കെട്ടിച്ചമച്ചത്
പീഡനം നടന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഫോണിലെ ശബ്ദം വിൻസെന്‍റിന്റേതാണെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു.
അപേക്ഷ തള്ളി
അതേസമയം പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച് കോടതി വിൻസെൻറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വിൻസെന്റിനെ നെയ്യാറ്റിൻകര സബ്ജയിലിലേക്ക് മാറ്റി.
കസ്റ്റഡികാലാവധി
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് വിൻസെന്റിനെ കോടതിയിൽ ഹാജരാക്കിയത്. ചൊവ്വാഴ്ചയാണ് വിൻസെന്റിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
അഞ്ച് ദിവസം കസ്റ്റഡി
അഞ്ച് ദിവസം കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. വിൻസെന്റിന്റെ ഫോണും മെമ്മറി കാർഡും കണ്ടെത്തണമെന്നും ശാസ്ത്രീയ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.
ഫോറൻസിക് പരിശോധന
വിൻസെന്റ് എംഎൽഎയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എംഎൽഎ ഹോസ്റ്റലിൽ കണ്ടെത്തിയ ഫോൺ ആണ് പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചത്. അതേസമയം സുരക്ഷാ പ്രശ്നങ്ങൾ മുന്നിൽ കണ്ട് എംഎൽഎയെ തെളിവെടുപ്പിന് കൊണ്ടു പോയില്ല.
പീഡനക്കേസിൽ അറസ്റ്റ്
എംഎൽഎ പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് വിൻസെന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. എംഎൽഎ ഹോസ്റ്റലിൽ വച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.