നദീർ കേസ്; പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം, തെളിവ് ഹാജരാക്കു... അല്ലേൽ വെറുടെ വിടൂ!
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമ പ്രവർത്തകനായ നദീറിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് പോലീസിന് കോടതിയുടെ വിമർശനം. കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷയാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് ചോദിച്ച കോടതി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയം കൂടെ അന്വേഷണസംഘത്തിന് നല്കി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് 2016 ലാണ് നദീറിനെതിരെ കേസ് എടുക്കുന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തത്. ഇതിനെ ചോദ്യം ചെയ്ത് നദീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്. പോലീസിന്റെ അന്തിമറിപ്പോര്‍ട്ടില്‍ ഹര്ജിക്കാരന് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് കമാല്‍ പാഷ അറിയിച്ചു.
രൂക്ഷ വിമർശനം
ആറളം ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് ലഘുലേഖ നല്‍കിയെന്നാരോപിച്ച് 2016 ഡിസംബറിലാണ് നദീറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. കാരണമില്ലാതെ കേസ് നീട്ടികൊണ്ടുപോകുന്ന പൊലീസിന്റെ നടപടിയെ കോടതി രൂക്ഷമായാണ് വിമർശിച്ചത്.
യുവാവിന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയം
നദീറിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജാരാക്കുക, നിയമപരമായുള്ള നടപടികള്‍ സ്വീകരിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുക. ഒരു യുവാവിന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയമാണ് ഇത്. ഇതിനൊരു അവസാനമുണ്ടാകണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഈ അവസ്ഥയ്ക്ക് മാറ്റം വരണം
ഡെമോക്ലസിന്റെ വാള് തലക്കു മീതെയിട്ട് എത്ര കാലമായി ഒരു യുവാവ് നടക്കുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണ്ടെയെന്നും കോടതി ചോദിച്ചു. സാമൂഹ്യപ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയുമായ നദീര്‍ എന്ന നദീ യുഎപിഎ കേസിലുള്‍പ്പെട്ട ഒളിവില്‍പോയ മാവോയിസ്റ്റാണെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നുമുള്ള പോലീസ് ലുക്കൗട്ട് നോട്ടീസിനെതിരെയും ഇതിനുമുമ്പ് വൻ പ്രതിഷേധം ഉണ്ടായിരുന്നു. നദീർ നാട്ടിൽ ഉള്ളപ്പോഴും പരസ്യമായി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമ്പോഴായിരുന്നു പോലീസിന്റെ ഈ വാദം.
യുഎപിഎ ചുമത്തി
ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR 148/16 ന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 ന് ആണ് നദീറിനെ കസ്റ്റഡിയില്‍ എടുക്കുകയും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് അടുത്ത ദിവസം പുറത്ത് വിടുകയും ചെയ്തത്. നദീര്‍ മാവോയിസ്റ്റ് ആണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ നദീറിനെതിരെയുള്ള പോലീസ് നടപടി വിവാദമായതിനെ തുടര്‍ന്ന് നദീറിനെതിരെ യു എ പി എ ഇല്ലെന്നു സംസ്ഥാന പോലീസ് മേധാവി തന്നെ മാധ്യമങ്ങളോട് പറയേണ്ട സാഹചര്യം ഉണ്ടായിരുന്നു.