കീം പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും കൊവിഡ്; അധികൃതര്‍ ഭീതിയില്‍
തിരുവനന്തപുരം: എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയെ പരീക്ഷയ്ക്ക് കൊണ്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ ഹാളിലുണ്ടായിരുന്ന 20 വിദ്യാര്‍ത്ഥികളേയും ഇന്‍വിജിലേറ്റര്‍മാരേയും നിരീക്ഷണത്തിലേക്ക് മാറ്റി.
തൈക്കാഡ് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊഴിയൂരില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഹാളില്‍ പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലേക്ക് മാറ്റി. നേരത്തെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന കരകുളം സ്വദേശി പ്രത്യേക മുറിയിലായിരുന്നു പരീക്ഷയെഴുതിയത്. ഇതിനിടെയാണ് കോട്ടണ്‍ഹില്‍ സ്‌ക്കൂളില്‍ കുട്ടിയെ പരീക്ഷകള്‍ക്കായി കൊണ്ട് വന്ന മണക്കാട് സ്വദേശിയായ രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്‌ക്കൂളിന് മുന്നില്‍ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവന്‍ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
Recommended Video
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തലസ്ഥാനത്ത് ഇത്രയെറെ കുട്ടികള്‍ പങ്കെടുക്കുന്ന എന്‍ട്രന്‍സ് പരീക്ഷ സംഘടിപ്പിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു.
ഈ മാസം 16 നാണ് കേരള എന്‍ജീനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ നടന്നത്. 1.10 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിരുന്നു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഇറങ്ങിയപ്പോള്‍ പൊലീസിന് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളും കൂട്ടം കൂടിയപ്പോള്‍ നിയന്ത്രണങ്ങള്‍ പാടെ കൈവിട്ടുപോയിരുന്നു.
എന്നാല്‍ എന്‍ട്രന്‍സ് പരീക്ഷ വിജയകരമായി നടത്തിയെന്ന് മുഖ്യമന്ത്രി പങ്കെടുത്തിരുന്ന അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച്ച സംഭവിച്ചുവെന്നതിന്റെ തെളിവാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.
ഫൈസല്‍ ഫരീദ് ഒറ്റയ്ക്കല്ല, പിന്നിലുള്ളത് റബിന്‍സ്, 26 ലക്ഷം തിരഞ്ഞ് കസ്റ്റംസ്, ഗള്‍ഫിലേക്കും...
'കാമഭ്രാന്തും ബലാല്‍സംഗ രാഷ്ട്രീയവും രണ്ടാണ്;സംഘ്പരിവാര്‍ മാത്രമല്ല യുക്തിവാദികളും ഉണ്ട് വേട്ടയില്‍'
സച്ചിൻ പൈലറ്റ് ക്യാംപിൽ ചിരി, വിമതർക്കെതിരെ നടപടി 24 വരെ തടഞ്ഞ് ഹൈക്കോടതി, ഗെഹ്ലോട്ടിന് തിരിച്ചടി!