രാത്രികാല കർഫ്യൂ; സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ
വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിലും രോഗികളുടെ എണ്ണം കുത്തനെ ഉയർത്തുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ നിലവിൽ വന്നു. ഇന്നലെ രാത്രി മുതലാണ് കർഫ്യൂ നിലവിൽ വന്നത്. രാത്രി ഒൻപതു മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. കർഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. ആദ്യ ദിനമായ ഇന്നലെ ബോധവൽക്കരണം എന്ന നിലയിലായിരുന്നു പൊലീസ് നടപടി. എന്നാൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും കർശന നടപടികൾ എടുക്കാനും പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.
ഇന്നലെ ഒൻപത് മണിയോടെ കടകൾ അടച്ചെങ്കിലും നിരത്തുകൾ സജീവമായിരുന്നു. ഇത്തരത്തിൽ രാത്രി യാത്ര നടത്തിയവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയച്ചു. ഇന്ന് മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും.
ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെയുള്ള സമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍ ഒന്നും അനുവദിക്കില്ല.
അതേസമയം പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും കർഫ്യൂവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടരും. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം അവശ്യസര്‍വീസുകള്‍ക്കും രാത്രികാല ജോലിയിലുള്ളവർക്കും യാത്രയാകാം. റംസാന്‍ നോമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഇളവ് നല്‍കും.
കേരളത്തിൽ ചൊവ്വാഴ്ച 19,577 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസ്റ്റീവ് കേസുകളുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനവാണിത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4978 ആയി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1,18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,48,671 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം
അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. നിലവിൽ രാജ്യം അടച്ച് പൂട്ടേണ്ട സാഹചര്യം ഇല്ല. ലോക്ക് ഡൗൺ അവസാന ഉപാധിയായി മാത്രമേ സംസ്ഥാനങ്ങളും നടപ്പാക്കാവൂ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍
Recommended Video