കേരളത്തില്‍ 20 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു: ആരോഗ്യപ്രവര്‍ത്തകനും വൈറസ് ബാധ
തിരുവനന്തപുരം: കേരളത്തിൽ 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് 8 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്ന് ഒന്ന് വീതം ആളുകള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 202 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐസിയുവിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകനാണ്.
പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഐസിഎം ആര്‍.-എന്‍ഐവി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പിസിആര്‍. പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പായിപ്പാട് സംഭവം ആസൂത്രിതം? പ്രേരിപ്പിച്ചതാരാണെന്ന് അറിയാമെന്ന് കളക്ടര്‍, സംശയിച്ച് മന്ത്രിയും
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി കണ്‍ട്രോള്‍ റൂമിന്‍റെയോ അതത് പോലീസ് സ്റ്റേഷനുകളുടെയോ സേവനം വിനിയോഗിക്കണം.
സമൂഹ അടുക്കളകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് വിതരണം ചെയ്യുന്നതിന് ഭക്ഷണം കൊണ്ടുപോകുന്നവരെ വഴിയില്‍ തടയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളില്‍ ജോലി ചെയ്യുന്നവരുടെ പേരും വിവരങ്ങളും ശേഖരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം; ഒടുവില്‍ ഇന്ദിര കാന്‍റീനുകള്‍ വീണ്ടും തുറന്ന് ബിജെപി സര്‍ക്കാര്‍