പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിരീക്ഷണത്തിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും. രമേശ് ചെന്നിത്തലയുടെ ഭാര്യക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎൽഎയുമായ എം കെ മുനീറിനും ഇന്നും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഉച്ചയോടെ എംകെ മുന്നീര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. "ഇന്ന് നടത്തിയ കൊവിഡ് ടെസ്റ്റിൽ റിസൾട്ട് പോസിറ്റീവാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയിട്ടുള്ളവർ ജാഗ്രത പുലർത്തണം. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു." -എംകെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി ഒ സി ടി പിസിആര്‍., ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.