കൊവിഡ് മരണം; നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിന് മാർഗ്ഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കുമെന്നും നിലവിലെ പട്ടികയിൽ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോഗ്യവകുപ്പ് തന്നെ മുൻകൈ എടുക്കുമെന്നും വീണ ജോർജ് പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന് പുറമേ കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരണം സംഭവിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് കേരളത്തിന് കൊവിഡ് മരണങ്ങളുടെ പട്ടിക പുതുക്കേണ്ടി വരുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാർഗരേഖ അനുസരിച്ച് സ്ഥിരീകരിക്കപ്പെട്ട കൊവിഡ് മരണങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്നായിരുന്നു ചട്ടം. എന്നാൽ ഇതു സംബന്ധിച്ച് ഇപ്പോൾ ദേശീയ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖയാണ് സുപ്രീംകോടതിക്ക് കൈമാറിയിട്ടുള്ളത്. പുതിയ ചട്ടങ്ങൾ അനുസരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിരിക്കെ മരണപ്പെടുന്നവർക്കും നഷ്ടപരിഹാരം ലഭിക്കും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് ഓരോ സംസ്ഥാനങ്ങളും നഷ്ടപരിഹാരം നൽകേണ്ടത്. സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുന്ന അപേക്ഷകളിൽ മുപ്പത് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് മാർഗരേഖയിൽ പറയുന്നത്. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലാകും നഷ്ടപരിഹാരം നിക്ഷേപിക്കുക. അതേ സമയം മരണ സര്‍ട്ടിഫിക്കറ്റിൽ കൊവിഡ് എന്ന് രേഖപ്പെടുത്താത്തതിൽ പരാതി ഉണ്ടെങ്കിൽ ഇക്കാര്യം പരിശോധിക്കാൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നുണ്ട്. അഡീഷ്ണൽ ജില്ലാ കളക്ടര്‍, ചീഫ് മെഡിക്കൽ ഓഫീസര്‍ അടക്കമുള്ളവരാണ് സമിതിയിൽ ഉണ്ടാകുക. എന്നാൽ സമിതിയുടെ കണ്ടെത്തൽ പരാതിക്കാരന് എതിരാണെങ്കിൽ കാരണം പരാതിക്കാരെ ബോധിപ്പിക്കണമെന്നും നിർദേശമുണ്ട്.
Recommended Video
കേരളത്തില്‍ ബിജെപിക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍; അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി? വന്‍ അഴിച്ചുപണി