സംസ്ഥാനത്ത് കോവിഡ് കേസില്‍ വര്‍ധനയില്ല, ജാഗ്രതവേണം, ഇന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം; വീണ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കൂടുതൽ ജാഗ്രത വേണം എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. ഇന്ന് വൈകീട്ട് റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ലെന്നും രണ്ടുവർഷക്കാലയളവിൽ ഏറ്റവും കുറവ് ആളുകളാണ് ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. അതേസമയം കോവിഡ് കേസുകളിൽ വർധനയുണ്ടാകുന്നുണ്ടോ എന്ന് ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും വീണ ജോർജ് പറഞ്ഞു.

കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വൈകീട്ട് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗത്തിനൊപ്പം 14 ജില്ലകളിലെ സ്ഥിതിയും വിലയിരുത്തും. മണ്ഡലകാലം ആരംഭിച്ച് ഇതുവരെ ശബരിമല തീർത്ഥാടനത്തിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇനി അത്തരത്തിലൊരു സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടി കേന്ദ്രസർക്കാരിന്റെ നിർദേശം കൂടി അനുസരിച്ച് അപ്പോൾ തീരുമാനിക്കാം. നിലവിൽ അത്തരം സാഹചര്യങ്ങളില്ല. കേന്ദ്രസർക്കാരിന്റെ നിർദേശം ലഭിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്നും വീണാ ജോർജ് പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിട്ടുണ്ട്. വൈറസ് വ്യാപിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങൾ തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിക്കണമെന്നും കരുതൽ ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു
മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ചേർന്ന യോഗത്തിലാണ് ജാഗ്രതാ നിർദേശങ്ങൾ. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ തയ്യാറാണ് എന്നും യോഗത്തിന് ശേഷം കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മതിയായ പരിശോധനകൾ നടക്കുന്നുണ്ടെന്നും കൊവിഡ് ദേശീയ ടാസ്‌ക് ഫോഴ്സിന്റെ തലവനായ നിതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള മാർഗനിർദ്ദേശങ്ങളിൽ ഇതുവരെ മാറ്റമില്ലെന്ന് അദ്ദേഹം പോൾ പറഞ്ഞു. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളുടെ മാറ്റം, വിദേശത്ത് നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, കൊവിഡിന്റെ പുതിയ വേരിയന്റ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 129 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,408 എണ്ണമാണ് സജീവകേസുകൾ. ചൈനയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്.












Click it and Unblock the Notifications