പ്രതിദിനം 10,000ത്തിനും 20,000ത്തിനും ഇടയിൽ കൊവിഡ് കേസുകൾ വന്നേക്കാം!മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് ഗുരുതരമായ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. സെപ്തംബറോടെ കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായേക്കുമെന്നും കെകെ ശൈലജ വ്യക്തമാക്കി.
രോഗികളുടെ എണ്ണം ഉയരുമ്പോള്‍ സംസ്ഥാനത്തെ മരണനിരക്കും ഉയരാന്‍ സാധ്യതയുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. രോഗവ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കമുളള നിയന്ത്രണങ്ങള്‍ ആളുകള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ കൊവിഡ് ബ്രിഗേഡ് രൂപീകരിക്കും. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ മേഖലയിലുളള ആളുകള്‍ സന്നദ്ധരായി വരണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കൊവിഡ് കേസുകള്‍ ഉയരുന്നത് ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 75 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന് (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന് (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന് (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി.