വിവാഹം, 4 സംസ്കാര ചടങ്ങുകൾ.. മരിച്ച പോത്തൻകോട് സ്വദേശിയുടെ റൂട്ട് മാപ്പ് ഇങ്ങനെ..
തിരുവനന്തപുരം; കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിന് കൊവിഡ് പിടിപ്പെട്ടത് എവിടെ നിന്ന് എന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നു. ഇദ്ദേഹം വിദേശത്ത് പോകുകയോ വിദേശത്ത് നിന്ന് എത്തിയവരുമായോ സമ്പർക്കം പുലർത്തിയിട്ടോയില്ലെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെയോടെയാണ് പോത്തൻകോട് സ്വദേശിയായ അബ്ദുൾ അസീസ് മരിച്ചത്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അസീസിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിക്കുന്നതിന് മുൻപായി അസീസ് സന്ദർശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്.
റൂട്ട് മാപ്പ് പുറത്തുവിട്ടു
ഒരു വിവാഹ ചടങ്ങിലും നാല് സംസ്കാര ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. റൂട്ട് മാപ്പ് ഇങ്ങനെ- മാര്‍ച്ച് 2ന് പോത്തന്‍കോട് അരിയോട്ടുകോണത്ത് രാജശ്രീ ഓഡിറ്റോറിയത്തിൽ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു. അതിന് ശേഷം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി മെഡിക്കല്‍ കോളജ് സബ് ട്രഷറിയില്‍ ചെന്നു. രണ്ട് മണിക്ക് ശേഷമാണ് ഇവിടെ എത്തിയത്. തുടര്‍ന്ന് ബന്ധുവിന്റെ സംസ്കാരച്ചടങ്ങിനായി നാഗൂർ മൻസിൽ കബറടിയിൽ.
വിവാഹത്തിലും സംസ്കാര ചടങ്ങിലും
മാര്‍ച്ച് ആറിന് പോത്തൻകോട് വാവരമ്പലം ജുമാമസ്ജിദില്‍ പോയി. 11 ന് നാഗൂർ മൻസിൽ കബറടിയില്‍ മറ്റൊരു ബന്ധുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് സുഹൃത്തിന്റെ സ്കൂട്ടറില്‍ വീട്ടിലെത്തി.13ന് വാവരമ്പലം ജുമാ മസ്ജിദിൽ ആരാധനയില്‍ പങ്കെടുത്തു. 17ന് അയിരുപ്പാറ ഫാര്‍മേന്ഴ്സ് കോഓപ്പറേറ്റീവ് ബാങ്കില്‍ ചിട്ടി ലേലത്തില്‍ പങ്കെടുത്തു.
ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
18ന് മോഹനപുരം കൊയതൂർകോണത്ത് സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. അന്നേ ദിവസം തന്നെ രോഗ ലക്ഷങ്ങളെ തുടർന്ന് തോന്നക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി. 20ന് വാവരമ്പലം ജുമാമസ്ജിദില്‍ പോയി. ഒരു സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. 21ന് തോന്നയ്ക്കല്‍ പിഎച്ച്സിയില്‍. മാര്‍ച്ച് 23ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലെത്തി. മാര്‍ച്ച് 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. .
കൊവിഡ് സ്ഥിരീകരിച്ചത്
വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് അസീസ് ആദ്യം ചികിത്സ തേടിയത്. എന്നാൽ അസുഖം ഭേദമാകാതിരുന്നതിനെ തുടർന്ന് വെഞ്ഞാറമൂട് ആശുപത്രിയിലും ചികിത്സയ്ക്കെത്തി. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. രോഗം വഷളായതിനെ തുടർന്ന് രണ്ടാമത് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിൻ കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.
Recommended Video
സമൂഹവ്യാപനം ഉണ്ടായിട്ടില്ല
അതിനിടെ അസീസ് സന്ദർശിച്ച സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നിലവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയും ഫാർമേഴ്സ് ബാങ്കിലേയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. അസീസിന്റെ ഭാര്യ കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തിരുന്നു. മകൾ കെഎസ്ആർടിസി ബസ് കണ്ടക്ടർ ആണ്. സർവ്വീസ് നിർത്തി വെയ്ക്കുന്നത് വരെ ജോലിക്ക് പോയിരുന്നതായും റിപ്പോർട്ട് ഉണ്ട്. അതേസമയം പോത്തൻകോട് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.