നോക്ക് കുത്തിയായി നോര്‍ക്ക; താങ്ങല്ല, പ്രവാസിയുടെ തലക്ക് കിട്ടിയ അടിയാണ്, വിമര്‍ശിച്ച് ജോയി മാത്യൂ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതില്‍ പ്രവാസി സമൂഹത്തിനിടയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. വന്ദേഭാരത് മിഷനില്‍ വേണ്ടത്ര വിമാനം ഇല്ലാത്ത സാഹചര്യത്തിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയത്.
എന്നാല്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ എത്തുന്നവര്‍ കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന സര്‍ക്കാര്‍ നിബന്ധന പ്രവാസികള്‍ക്ക് തിരിച്ചടിയാവുകയാണ്. പുത്തിയ ഉത്തരവിനെതിരെ കടുത്ത വിമര്‍ശനമാണ് നടന് ജോയി മാത്യൂ നടത്തുന്നത്. നോർക്ക പുതുതായി ഇറക്കിയ ഉത്തരവ് പ്രവാസികൾക്ക് താങ്ങല്ല തലക്ക് കിട്ടിയ അടിയായിപ്പോയെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നോർക്ക നോക്കുകുത്തിയാവുമ്പോൾ
പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കാൻ നിയുക്തമായ നോർക്കയുടെ പണി പ്രവാസ സമ്മേളങ്ങൾ നടത്തി പത്രാസ് കാണിക്കലോ ഇലയിട്ട് സദ്യ കൊടുക്കലോ അല്ല ,പ്രവാസികളുടെ ദുരിതങ്ങളിൽ താങ്ങാവുകയാണ് വേണ്ടത്. നോർക്ക പുതുതായി ഇറക്കിയ ഉത്തരവ് പ്രവാസികൾക്ക് താങ്ങല്ല തലക്ക് കിട്ടിയ അടിയായിപ്പോയി.
പുതിയ ശാസനം
ജന്മനാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നവർ ( ആഗ്രഹമില്ലാത്തവർ ആരുണ്ട് !)തങ്ങൾ കോവിഡ് ബാധിതർ അല്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ അവരെ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ എന്നതാണ് നോർക്ക ഡയറക്ടറുടെ പുതിയ ശാസനം .
വന്ദേമാതരം
ആഴ്ചയിൽ ഒന്നോരണ്ടോ പ്രാവശ്യം വന്നുപോവുന്ന ‘വന്ദേമാതരം " എന്ന കേന്ദ്ര ഗവർമെന്റ് ഏർപ്പാട് ചെയ്ത വിമാനങ്ങൾ എത്രകാലം കൊണ്ടായിരിക്കും ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക ! പ്രവാസ ലോകത്തെ സുമനസ്സുകൾ മുൻകൈയെടുത്ത് പ്രത്യേകം ചാർട്ട് ചെയ്ത വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന പ്രവാസിക്ക് നോർക്കയുടെ ഈ പുതിയ തീരുമാനം കനത്ത നിരാശയാണുണ്ടാക്കിയത്.
പരിശോധന സൗകര്യങ്ങളില്ല
ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും കോവിഡ് പരിശോധനക്ക് സൗകര്യങ്ങളില്ല എന്ന് മാത്രമല്ല ഉള്ള സ്ഥലങ്ങളിൽത്തന്നെ ഭാരിച്ച ചിലവുമാണ് . ഒരുകാര്യം കൂടി ഓർമ്മിപ്പിക്കട്ടെ , ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് ബാധിതരല്ല എന്ന് പരിശോധിച്ച് ഉറപ്പിച്ചാൽ മാത്രമേ ഇങ്ങോട്ട് വരാൻ അനുവദിക്കൂ എന്ന് മുൻപ് കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു പാസ്സാക്കിയ ആളാണ് നമ്മുടെ മുഖ്യമന്ത്രി.
ആരുടെ ജനമാണ് അവർ?
ഇപ്പോൾ അദേഹത്തിന്റെ നിയന്ത്രണത്തിലുള്ള നോർക്കയുടെ ഡയറക്ടർ നേരെ വിപരീതം പറയുന്നു. ചാർട്ടർ ചെയ്ത വിമാനത്തിൽ വരുന്നവർക്ക് ആരാണ് പരിശോധന നടത്തേണ്ടത് ? ആരുടെ ജനമാണ് അവർ? അവർക്ക് വേണ്ട പരിശോധന സജ്ജീകരിക്കാൻ പോലും നമുക്കാവുന്നില്ലെങ്കിൽ അതിനെ ലജ്ജാകരം എന്നേ പറയാൻ പറ്റൂ.
യുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി; ഇടതുമുന്നണിയില്‍ തന്നെ ഉറച്ച് നില്ക്കും, പ്രചാരണം ശരിയല്ല
ബ്ലാക്ക് എയ്ഞ്ചല്‍ വലയില്‍ വീണു; സിനിമാ-സീരിയില്‍ നടി സരിതയും ഡ്രൈവറും കഞ്ചാവുമായി പിടിയില്‍