സംസ്ഥാനത്തെ കോവിഡ് 19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി, മുൻഗണന ഇവർക്കൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് പുതുക്കിയത് എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ക്ലസ്റ്ററുകളില്‍ പെട്ടെന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളായ 60 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് കണ്ടൈന്‍മെന്‍റ് കാലത്തിന്‍റെ തുടക്കത്തില്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്.

ഇതോടൊപ്പം ക്ലസ്റ്ററുകളില്‍ പെട്ടെന്ന് രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് എത്രയും വേഗം ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വേണം. വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. സ്ഥാപനങ്ങളില്‍ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങള്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,455 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,50,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.












Click it and Unblock the Notifications