മൂന്നാം തരംഗ സാധ്യത; കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; മൂന്നാം തരംഗം സാധ്യത മുന്നിൽ കണ്ട് കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്‍റന്‍സീവ് കെയര്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിര്‍ന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ കുട്ടികളിലെ ചികിത്സയ്ക്കുള്ള വിപുലീകരണവും നടത്തും. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ അധികമായി 10 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു. സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു.വിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയില്‍ എച്ച്.ഡി.യു. (ഹൈ ഡിപ്പന്‍റന്‍സി യൂണിറ്റ്) സ്ഥാപിക്കും. അതല്ലെങ്കില്‍ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു./എച്ച്.ഡി.യു.വിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
കുട്ടികളുടെ വാക്സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തകള്‍ പ്രത്യാശ നല്‍കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്ക് വേണ്ട വാക്സിനേഷന്‍ അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയില്‍ ആ പ്രായപരിധിയില്‍ പെട്ട കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കിത്തുടങ്ങി എന്നാണ് അറിയാന്‍ സാധിക്കുന്നത്.
Recommended Video
കേരളത്തില്‍ ഏകദേശം 40 ശതമാനം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്സിന്‍ ഇതുവരെ നല്‍കാന്‍ സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ത്വരിത ഗതിയില്‍ അതിന്‍റെ വിതരണം നമ്മള്‍ നടത്തുന്നുണ്ട്. അതിനു പുറമേ, ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വിധം ഒട്ടും തന്നെ പാഴായിപ്പോകാതെ വാക്സിന്‍ നമുക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്നു. വാക്സിനേഷന്‍ കൂടുതല്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.