കേരളത്തിലെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ്: സമ്പൂർണ്ണ വാക്സിനേഷൻ 40 ശതമാനത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിൽ 18 വയസ്സിന് മുകളിലുള്ളവരിൽ 91.8 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 39. 6 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (1,05,85,762) സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ പത്തുലക്ഷം പേരെ കണക്കാക്കിയാൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ പൂർത്തിയാക്കിയ സംസ്ഥാനമാണ് കേരളം (9,83,201).
അതേ സമയം 45 വയസ്സിന് മുകളിൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 58 പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. സെപ്തംബർ 12 മുതൽ 28 വരെയുള്ള കാലയളവിൽ ശരാശരി 1,70, 669 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നിട്ടുള്ളത്. ഒരു ശതമാനം പേർക്ക് ഐസിയു സംവിധാനങ്ങൾ ആവശ്യമായി വന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 7000 കേസുകളുടെ കുറവ് വന്നിട്ടുണ്ട്. പുതിയ കേസുകളിൽ വളർച്ചാ നിരക്കിൽ 5 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ യഥാക്രമം 16%, 7%, 21%, 3%, 6% കുറവ് വന്നിട്ടുണ്ട്. രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറയുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ച ആറ് ശതമാനം പേരും കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. 3.6 ശതമാനം പേരാവട്ടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരാണ്. എന്നാൽ കൊവിഡ് ബാധ തടയാൻ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധ ശേഷി ഫലപ്രദമാണ്. വാക്സിനേഷൻ സ്വീകരിച്ചവരിൽ കുറഞ്ഞ അളവിലെങ്കിലും രോഗബാധയുണ്ടായേക്കുമെന്നുമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് അനുബന്ധ രോഗങ്ങളുള്ളവർ രോഗം വരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രതിദിന കൊവിഡ് വിശകലന റിപ്പോർട്ടിൽ പറയുന്നു.