കൊവിഡ് വാക്സിന്‍; കൂടുതല്‍ ഡോസുകള്‍ ലഭിക്കേണ്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍നിരയില്‍
ദില്ലി: കൂടുതല്‍ കൊവിഡ് വാക്സിനുകള്‍ ലഭിക്കേണ്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും തമിഴ്നാടും ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ മുന്‍നിരയില്‍. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാലുടന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കും. 50 ഉം അതിനു മുകളിലും പ്രായമുള്ളവര്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം വാക്സിന്‍ ലഭിക്കും. ജനസംഖ്യ കുറവാണെങ്കിലും ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയേക്കാൾ കൂടുതൽ വാക്സിനുകൾ ഇത്തരത്തില്‍ തമിഴ്‌നാട്ടിന് ലഭിക്കും . ബീഹാറിലെ ആകെ ജനസംഖ്യ 12.3 കോടി ആണ്. തമിഴ്നാട്ടിലെ ജനസഖ്യയാവട്ടെ 7.6 കോടിയും. എന്നാൽ ബിഹാറില്‍ 1.8 കോടി ആളുകൾ മാത്രമാണ് 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർ, എന്നാല്‍ തമിഴ്നാട് ജനസഖ്യയിലെ 2 കോടി പേരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്താതിമർദ്ദം എന്നിവയുൾപ്പെടെയുള്ള രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങൾക്കും കൂടുതൽ വിഹിതം വാക്സിനുകൾ ലഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബീഹാർ പോലുള്ള ശരാശരി പ്രായം കുറഞ്ഞ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളിലും കോമോർബിഡിറ്റികളുള്ള രോഗികളുടെ എണ്ണം വളരെ കുറവാണ്.
അതേസമയം, വാക്സിനേഷൻ ആവശ്യമുള്ള ജനസംഖ്യയുടെ ശതമാനം അനുസരിച്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്. ദേശീയ കുടുംബാരോഗ്യ സർവേ 2019-20 ൽ നിന്ന് അടുത്തിടെ പുറത്തുവിട്ട ഡാറ്റ കാണിക്കുന്നത് പ്രമേഹവും രക്താതിമർദ്ദവും ഉള്ള ജനസംഖ്യയുടെ ഏറ്റവും ഉയർന്ന അനുപാതം കേരളത്തിലാണെന്നാണ്. കേരളത്തിൽ ഏകദേശം 1 കോടി ആളുകൾ ഇത്തരം രോഗബാധിതരാണ്. ഇത് മൂലമാണ് കേരളവും മുൻഗണനാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉള്ള സംസ്ഥാനമായി മാറുന്നത്.
50 ന് മുകളില്‍ പ്രായമുള്ളവര്‍, 4 കോടി ഫ്രണ്ട് ലൈൻ വര്‍ക്കേഴ്സ്, ഹെൽത്ത് കെയർ സ്റ്റാഫ്, പോലീസുകാർ, 50 വയസ്സിന് താഴെയുള്ള പ്രമേഹ രോഗികൾ എന്നിവരടക്കം ആദ്യ ഘട്ടത്തില്‍ ജനസംഖ്യയുടെ 19. 5% കുത്തിവയ്പ്പ് നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. മാനദണ്ഡമനുസരിച്ച്, ഉത്തർപ്രദേശിന് പരമാവധി ഡോസുകൾ ലഭിക്കും, കാരണം സംസ്ഥാനത്ത് താമസിക്കുന്ന ജനസംഖ്യയുടെ 15 ശതമാനത്തിലധികം പേർ 50-ൽ കൂടുതൽ പ്രായമുള്ളവരാണ്. ആ ക്രമത്തിൽ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവയാണ് അടുത്തതായി വരുന്നത്.
അതേസമയം, കൊവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവെയ്പ്പിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാലുടന്‍ കുത്തിവെയ്പ്പ് ആരംഭിക്കും. വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. വാക്സിന്‍റെ മോഷണം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ ; അറിയേണ്ടതെല്ലാം