'ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല'... കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിൻ
തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും കൊവിഡ് 19 വാകിസിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളെ ഏല്‍പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍. സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ കമ്പനികളില്‍ നിന്ന് പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ഈ ഘട്ടത്തിലാണ് പിണറായി വിജയന്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍...
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയില്ല
'സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച കാര്യമാണ്. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. നേരത്തേ പറഞ്ഞതാണ്, ഇവിടെ വാക്‌സിന്‍ സൗജന്യമായിരിക്കും'- മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല
കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രായമായവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരും ആദ്യം വാക്‌സിന്‍ സൗജന്യമായി നല്‍കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ വാക്‌സിന്‍ നല്‍കേണ്ടതിന്റെ ഉത്തരവാദിത്തത്തിന്റെ വലിയ ഭാഗവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള മറുപടി കൂടിയാണ് പിണറായി വിജയന്റെ വാക്കുകള്‍.
ആര്‍ക്കൊക്കെ
വാക്‌സിന്‍ നിര്‍മാതാക്കള്‍ അമ്പത് ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കണം എന്നതാണ് പുതിയ ചട്ടം. 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കും കൊവിഡ് ഫ്രണ്ട് ലൈന്‍ പോരാളികള്‍ക്കും മാത്രമായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ ലഭിക്കുക. ഉത്പാദിപ്പിക്കുന്നതിന്റെ ശേഷിക്കുന്ന അമ്പത് ശതമാനം വാക്‌സിനുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും പൊതുവിപണിയില്‍ വാങ്ങാമെന്നതാണ് പുതിയ നയം.
എന്തുവില കൊടുക്കണം
കൊവിഷീല്‍ഡ് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ വിലനിലവാരം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നാനൂറ് രൂപ നിരക്കിലായിരിക്കും വാക്‌സിന്‍ നല്‍കുക. സ്വകാര്യ ആശുപത്രികള്‍ക്ക് അറനൂറ് രൂപ നിരക്കിലും വാക്‌സിന്‍ നല്‍കും എന്നാണ് അറിയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കാണ് 50 ശതമാനം വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്.
പ്രതികൂലമാണ്
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്നും പിറണായി വിജയന്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇത് തള്ളിവിടുക എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നല്‍കണം
വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയം തിരുത്തണം എന്നതാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. കൊവിഡ് പ്രതിസന്ധിയില്‍ പെട്ടുകിടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ കൂടി പണം കൊടുത്തുവാങ്ങുക എന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കും: കളക്ടർ നവ്‌ജ്യോത് ഖോസ
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി നടി നിഖിത ശര്‍മ, ചിത്രങ്ങള്‍ കാണാം