സംസ്ഥാനത്ത് 213 പേർക്ക് കൊവിഡ്! പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ചില ശക്തികളെന്ന് മുഖ്യമന്ത്രി!
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കേരളത്തില്‍ ഇതുവരെ 213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 32 പേര്‍ക്കാണ്. ഇവരില്‍ 17 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ച് എത്തിയവരാണ്. എന്നാല്‍ 15 പേരിലേക്ക് വൈറസ് എത്തിയത് രോഗികളുമായുളള സമ്പര്‍ക്കത്തിലൂടെയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...
17 പേരും കാസർകോട് ജില്ലക്കാർ
സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച 32 പേരില്‍ 17 പേരും കാസര്‍കോട് സ്വദേശികളാണ്. 11 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. വയനാട്, ഇടുക്കി ജില്ലകളിലായി രണ്ട് പേര്‍ക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,57,257 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുളളത്. ഇതില്‍ 620 പേരാണ് ആശുപത്രികളിലുളളത്. 1,56,660 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.
6031 സാംപിളുകള്‍ നെഗറ്റീവ്
126 പേരെയാണ് ഇന്ന് മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 6691 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6031 സാംപിളുകള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പിഎസ്സി റാങ്ക് ലിസ്റ്റ് മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. അതിഥി തൊഴലാളികള്‍ക്ക് സംസ്ഥാനത്ത് ഒരിടത്തും പട്ടിണി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലേക്കുളള യാത്ര എന്ന ആവശ്യം സംസ്ഥാനത്തിന് നടപ്പിലാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുബുദ്ധികളുടെ ശ്രമം
5778 ക്യാംപുകളാണ് സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഭക്ഷണവും വൈദ്യസഹായവും ഉള്‍പ്പെടെ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കൊറോണ പ്രതിരോധത്തിൽ കേരളം നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുളള കുബുദ്ധികളുടെ ശ്രമമാണ് ഉണ്ടായത്. അതിഥി തൊഴിലാളികളെ ഇളക്കി വിടാനുളള ശ്രമമാണ് നടന്നതെന്നും ഒന്നോ അതിൽ അധികമോ ശക്തികൾ അതിന് പിന്നിൽ പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദത്തിന് ടിവി
അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഇവരുടെ ക്യാംപുകളില്‍ വാര്‍ത്തയ്ക്കും വിനോദത്തിനുമായി ടിവി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ അരിയും പയറും കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ ഓഫീസിലെത്തി ചാര്‍ജ് കൈമാറിയില്ലെങ്കിലും വിരമിച്ചതായി കണക്കാക്കും.
പേ ചാനൽ നിരക്ക് ഒഴിവാക്കണം
കൊവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നടത്തുന്നത് മഹത്തായ സേവനമാണെന്നും എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുജനസേവന കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണം. ആളുകള്‍ വീട്ടിലിരിക്കുന്ന സാഹചര്യത്തില്‍ പേ ചാനല്‍ നിരക്ക് ഒഴിവാക്കണമെന്ന് ചാനല്‍ ഉടമകളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ബാങ്കുകളിലെ രോഗപ്രതിരോധ സംവിധാനം ശക്തമാക്കും.
പ്രവാസികളോട് ഈർഷ്യ പാടില്ല
എടിഎമ്മുകളില്‍ കൃത്യമായി പണം നിറയ്ക്കാന്‍ നിര്‍ദേശം നല്‍കും. കുടുംബശ്രീ മുഖേനെ നല്‍കേണ്ട വായ്പാ പദ്ധതി ഉടനെ തന്നെ പ്രാവര്‍ത്തികമാക്കും. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പ്രവേശനരീതി ഇപ്പോള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍മാര്‍ക്ക് വിനിയോഗിക്കുന്നതിനായി യൂനിസെഫ് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രവാസികള്‍ ഈ നാടിന്റെ കരുത്തും നട്ടെല്ലുമാണന്നും അവരോട് പരിഹാസവും ഈര്‍ഷ്യയും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാട് നിങ്ങള്‍ക്കൊപ്പമുണ്ടെന്നും പിണറായി പറഞ്ഞു.
ദിവസം മൂവായിരം ടെസ്റ്റ്
എടിഎമ്മുകളില്‍ കൃത്യമായി പണം നിറയ്ക്കാന്‍ നിര്‍ദേശം നല്‍കും. കുടുംബശ്രീ മുഖേനെ നല്‍കേണ്ട വായ്പാ പദ്ധതി ഉടനെ തന്നെ പ്രാവര്‍ത്തികമാക്കും. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പ്രവേശനരീതി ഇപ്പോള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍മാര്‍ക്ക് വിനിയോഗിക്കുന്നതിനായി യൂനിസെഫ് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രവാസികള്‍ ഈ നാടിന്റെ കരുത്തും നട്ടെല്ലുമാണന്നും അവരോട് പരിഹാസവും ഈര്‍ഷ്യയും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാട് നിങ്ങള്‍ക്കൊപ്പമുണ്ടെന്നും പിണറായി പറഞ്ഞു.