കേരളത്തിൽ ഇന്ന് 39 പേർക്ക് കൊവിഡ്! കൊല്ലത്തും സ്ഥിരീകരിച്ചു, 34 പേർ കാസർകോട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 39 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലക്കാരാണ്. ഇതോടെ കാസര്‍കോട്ടെ കൊവിഡ് രോഗികളുടെ എണ്ണം 80 ആയി ഉയര്‍ന്നു. കാസര്‍കോട് നിയന്ത്രങ്ങള്‍ ശക്തമാക്കണമെന്നും സ്ഥിതി ഗുരുതരമാണ് എന്ന് തിരിച്ചറിയണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ക്കാണ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇത് കൂടാതെ കണ്ണൂരില്‍ രണ്ട് പേര്‍ക്കും തൃശൂരും കോഴിക്കോടും ഓരോരുത്തര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. 25 പേർ ദുബായിൽ നിന്നും എത്തിയവരും 13 പേർ രോഗികളുമായി ബന്ധപ്പെട്ടവരുമാണ്. കൊല്ലത്തെ രോഗി ദുബായിൽ നിന്ന് വന്നയാളാണ്. ബന്ധപ്പെട്ടവർ വിശദാംശങ്ങൾ ഇങ്ങനെ..
ഒറ്റ ദിവസം ഇത്രയേറെ രോഗികൾ
ഇന്ന് സംസ്ഥാനത്ത് 122 പേരെയാണ് കൊവിഡ് രോഗലക്ഷണങ്ങളോട് കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ നിരവധി ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖരുമായി ബന്ധപ്പെട്ടു
ഇടുക്കിയിലെ രോഗി നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹം നിയമസഭയിലും സെക്രട്ടേറിയറ്റിലും സന്ദര്‍ശിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തകരുടെ ഇത്തരത്തിലുളള നടപടികളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. കാസർകോട് അതിർത്തിയിൽ മണ്ണിട്ട് റോഡ് തടയുന്നതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. ഇത് കാരണം രോഗികൾക്കടക്കം യാത്ര ചെയ്യാനാകുന്നില്ല. കർണാടക സർക്കാർ ചെയ്യുന്നത് കേന്ദ്ര നിർദേശങ്ങൾക്ക് വിരുദ്ധമാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യൂബയിൽ നിന്ന് മരുന്ന്
കണ്ണൂർ മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനിച്ചു. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി കൊവിഡ് പ്രാഥമിക ആശുപത്രിയാക്കി മാറ്റും. ക്യൂബയിൽ നിന്നുളള മരുന്ന് പരീക്ഷിക്കുന്നതിന് സർക്കാർ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റിനും അനുമതി തേടും. വിദേശത്ത് നിന്നും എത്തുന്നവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും നിരീക്ഷണത്തിൽ കഴിയണം. പനി, ശ്വാസതടസ്സം പോലുളള രോഗലക്ഷണങ്ങളുളളവർ ആശുപത്രിയിലെത്തണം.
അതിഥി തൊഴിലാളികൾക്ക് ക്യാംപ്
ഏത് സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് 4603 ക്യാംപുകൾ തുറന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സത്യവാങ്മൂലം നൽകി ആളുകൾക്ക് പുറത്തിറങ്ങാമെന്നും കബളിപ്പിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരെ ചിലർ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കേണ്ട കാലാവധി നീട്ടും.
സ്വർണ ലേലം നിർത്തും
ബാറും ബിവറേജസും അടച്ചിട്ടത് പ്രതിസന്ധിയുണ്ടാക്കുന്നു. അമിത മദ്യാസക്തി ഉളളവർക്ക് ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് വെള്ളം നൽകാൻ ശ്രദ്ധിക്കണം. പണയത്തിലുളള സ്വർണ ലേലം നിർത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തങ്ങളാലാകുന്ന സംഭാവന ചെയ്യാൻ കഴിയുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.