'തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു'; വ്യാജ പ്രചാരണത്തിനെതിരെ പരാതി
തിരുവനന്തപുരം: കൊവിഡ് കാലത്ത് സര്‍ക്കാരിന് മുന്നിലുളള പ്രധാന വെല്ലുവിളികളിലൊന്ന് വ്യാജ വാര്‍ത്തകളുടെ അതിപ്രസരമാണ്. ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ നടന് മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ സന്ദേശം സോഷ്യല്‍ മീഡിയ വഴി ചിലര്‍ പ്രചരിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.
മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടായ വിമല്‍ കുമാര്‍ അടക്കമുളളവരാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.
മാര്‍ച്ച് പതിമൂന്ന് മുതലാണ് മോഹല്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന പ്രചാരണത്തിന്റെ തുടക്കം. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രചാരണം നടക്കുന്നത് എന്നാണ് ആരോപണം. മോഹന്‍ലാല്‍ ഒരു സിനിമയില്‍ മരിച്ച് കിടക്കുന്ന രംഗത്തിലെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാജ പ്രചാരണം. തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന കുറിപ്പിനൊപ്പമാണ് വ്യാജ പ്രചാരണം നടക്കുന്നത്. പ്രചാരണം നടത്തിയെന്ന് പറയപ്പെടുന്ന വ്യക്തിയുടെ പേരും ചിത്രവും അടക്കം ഫാന്‍സ് പുറത്ത് വിട്ടിട്ടുണ്ട്.
വ്യാജ പ്രചാരണത്തിന് എതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ് എന്ന് വിമല്‍ കുമാര്‍ പറഞ്ഞു. മാത്രമല്ല മോഹന്‍ലാലിന് എതിരെയുളള പ്രാചരണത്തിനെതിരെ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ശക്തമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമല്‍ കുമാര്‍ പ്രതികരിച്ചു.
വിമല്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഇയാളുടെ പേര് സമീര്‍. ******* അയാളുടെ ഫോൺ നമ്പർ ആണ്. മലയാള സിനിമയിലെ പ്രിയ നടന് മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി "തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു" എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഇയാൾ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു''.