കൊവിഡിനെ തോല്‍പ്പിക്കാന്‍ ജന്മമെടുത്ത അവതാര പുരുഷനാണ് പിണറായി എന്ന് തളളുന്നവരോട്, കുറിപ്പ്!
തിരുവനന്തപുരം: ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 213 ആയി ഉയര്‍ന്നിരിക്കുകയാണ്. ആശങ്കകള്‍ക്കിടയിലും കോട്ടയത്തെ രോഗികള്‍ അടക്കമുളള ആശുപത്രി വിട്ടുവെന്ന ആശ്വാസവും ഉണ്ട്. മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് പൊതുവെയുളള വിലയിരുത്തല്‍.
എന്നാല്‍ കൊവിഡ് പ്രതിരോധം കാര്യക്ഷമം അല്ലെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളന ഷോയും പിആര്‍ വര്‍ക്കും മാത്രമാണ് നടക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കേരളത്തിലാണെന്നും അതിന് കാരണം മുന്‍കരുതലില്‍ വന്ന വീഴ്ചയാണെന്നും ആരോപിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സമൂഹമാധ്യമങ്ങളിലെ പ്രചാരവേലക്കാര്‍ പടച്ചുവിടുന്ന പിണറായി സ്തുതികളല്ല സംസ്ഥാനം നേരിടുന്ന ഭയാനകമായ സാഹചര്യമെന്നും ചാമക്കാല പറയുന്നു.
അവതാര പുരുഷനാണ്
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' കോവിഡ് മഹാമാരിയെ തോല്‍പ്പിക്കാന്‍ ജന്മമെടുത്ത അവതാര പുരുഷനാണ് പിണറായി വിജയന് എന്നെല്ലാം സമൂഹ മാധ്യമങ്ങളിലൂടെയും ടെലിവിഷന്‍ പരസ്യങ്ങളിലൂടെയും തള്ളിക്കൊണ്ടിരിക്കുന്ന ഭക്ത സഖാക്കളുടെ ശ്രദ്ധയ്ക്ക്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് വൈകുന്നേരമാകുമ്പോളേക്കും ഈ ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികളുള്ള സംസ്ഥാനം നമ്മുടെ കൊച്ചു കേരളമാണ്.
ആ ന്യായീകരണവും നിലനില്‍ക്കില്ല
ഭൂവിസ്തൃതിയിലും ജനസംഖ്യയിലും വിദേശയാത്രികരുടെ എണ്ണത്തിലും കേരളത്തെക്കാള്‍ മുന്നിലുള്ള മഹാരാഷ്ട്രയും കര്‍ണാടകയും പോലും നമ്മെക്കാള്‍ പിന്നിലാണ് രോഗികളുടെ എണ്ണത്തില്‍. കൂടുതല്‍ സ്രവപരിശോധന നടത്തുന്നതിനാലാണ് എന്ന ന്യായീകരണവും നിലനില്‍ക്കില്ല. സ്വകാര്യമേഖലയിലടക്കം 28 പരിശോധനകേന്ദ്രങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുള്ളത്.
ടാക്സി വിളിച്ച് വീട്ടില്‍പ്പോയി
സാമ്പിളുകള്‍ അയക്കുന്ന കാര്യത്തില്‍ കര്‍ണാടകയും ഒട്ടും പിന്നില്ലല്ല. അപ്പോള്‍ പിന്നെ മുന്‍കരുതല്‍ നടപടികളില്‍ വന്ന വീഴ്ചയാണ് കേരളത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് വ്യക്തം. രാജ്യാന്തര വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ കാണിച്ച അനാസ്ഥ. വിദേശത്തുനിന്ന് വന്നവര്‍ ടാക്സിവിളിച്ച് വീട്ടില്‍പ്പോയത്. നെടുമ്പാശേരിയില്‍ രോഗബാധിതനായ ഉദ്യോഗസ്ഥനുമായി അടുത്തിടപഴകിയ മറ്റ് ഉദ്യോഗസ്ഥരെ ക്വാറന്റീന് ചെയ്യാതെ തൊഴില്‍ സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചത്.
നിരീക്ഷിക്കുന്നതില്‍ സംഭവിച്ച പാളിച്ച
വിദേശപൗരന്മാര്ക്ക് ഒളിച്ചുകടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായത്. ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവരെ നിരീക്ഷിക്കുന്നതില്‍ സംഭവിച്ച പാളിച്ച. ഏറ്റവുമൊടുവില്‍ ലോക് ഡൗണ്‍ കാലത്ത് കേരളത്തിലെ ഒരു ചെറിയ കവലയില്‍ ആയിരക്കണക്കിന് മനുഷ്യര്‍ തടിച്ചു കൂടുന്നത് അറിയാന്‍ പോലും സാധിക്കാത്ത പൊലീസ് ഇന്റലിജന്‍സും. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ചപ്പാത്തി കൊടുത്താൽ തീരുന്നതല്ല. വീടുമായി ബന്ധപ്പെടാനുള്ള അവരുടെ ഏകമാർഗമാണ് മൊബൈൽ ഫോണുകൾ.
ഭയാനകമായ സാഹചര്യം
പായിപ്പാട് അവ പിടിച്ചെടുത്ത പൊലീസ് ബുദ്ധി കാര്യങ്ങൾ വഷളാക്കുകയേ ഉള്ളൂ. സമൂഹമാധ്യമങ്ങളിലെ പ്രചാരവേലക്കാര്‍ പടച്ചുവിടുന്ന പിണറായി സ്തുതികളല്ല സംസ്ഥാനം നേരിടുന്ന ഭയാനകമായ സാഹചര്യം. അപ്പോഴും മുഖ്യമന്ത്രിയുടെ ചിന്ത മുഴുവന്‍ ഇതില്‍ നിന്നെങ്ങനെ നാലു കാശുണ്ടാക്കാം എന്നതാണ്. സാലറി ചാലഞ്ച് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രളയകാലത്തെ ചലഞ്ചിൽ ജീവനക്കാരെ വിരട്ടി വാങ്ങിയതെല്ലാം സഖാക്കൾ പുട്ടടിച്ച് തീർത്തത് കേരളം കണ്ടു.
കഷ്ടകാലമല്ലേ, വിമര്‍ശിക്കാമോ?
അപ്പോഴാണ് കോവിഡിൻ്റെ വരവ്. പ്രളയം പോലെയല്ല, സര്‍ക്കാര്‍ ജീവനക്കാരടക്കം ഈ ദുരിതം ഏറ്റുവാങ്ങുന്നവരാണ്. അവരുടെ പോക്കറ്റില്‍ കയ്യിടും മുമ്പ് ആദ്യം പ്രഖ്യാപിച്ച ആ പാക്കേജ് നടപ്പാകട്ടെ. കഷ്ടകാലമല്ലേ, വിമര്‍ശിക്കാമോ? കൈകോര്‍ക്കേണ്ടേ? എന്നൊക്കെപ്പറഞ്ഞ് ഈ വഴി ആരും വരേണ്ട. വിമര്‍ശിക്കാനും തെറ്റുകള്‍ ഉറക്കെപ്പറയാനും പ്രതിപക്ഷം കൂടിയില്ലെങ്കില്‍ കേരളം ബാക്കിവയ്ക്കില്ല സഖാക്കള്‍''.