കേരളം കടുത്ത കൊവിഡ് പ്രതിസന്ധിയില്‍; 9 ദിവസം കൊണ്ട് സമ്പര്‍ക്ക വ്യാപനത്തിൽ പത്തിരട്ടിയിലേറെ വർദ്ധന
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ദിവസമാണ് ജൂലായ് 9. ആകെ 339 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 117 പേര്‍ വിദേശത്ത് നിന്ന് വന്നരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 74 പേരും.
എന്നാല്‍ ഈ കണക്കില്‍ ഏറ്റവും ആശങ്കയുണ്ടാക്കുന്നത് മറ്റൊന്നാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടേതാണ് അത്. ജൂലായ് 9 ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 133 പേര്‍ക്കാണ്. ഇതും റെക്കോര്‍ഡ് നമ്പറാണ്.
ജൂലായ് മാസം തുടങ്ങിയതിന് ശേഷം ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് 1 ന് 13 പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ജൂലായ് 9 ആകുമ്പോള്‍ അത് പത്തിരട്ടിയിലേറെ ആയിക്കഴിഞ്ഞിരിക്കുന്നു (133). അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷം ആണ് കേരളത്തില്‍ ഉള്ളത് എന്നതിന്റെ തെളിവാണിത്.

ജൂലായ് 1 മുതല്‍ ജൂലായ് 9 വരെയുള്ള സമ്പര്‍ക്ക വ്യാപനത്തിന്റെ കണക്ക് താഴെ:
ജൂലൈ 1 - 13
ജൂലൈ 2 - 14
ജൂലൈ 3 - 27
ജൂലൈ 4 - 17
ജൂലൈ 5 - 38
ജൂലൈ 6 - 35
ജൂലൈ 7 - 68
ജൂലൈ 8 - 90
ജൂലൈ 9 - 133
പല സ്ഥലങ്ങളിലും സൂപ്പര്‍ സ്‌പ്രെഡ് ആയിക്കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കര്‍ശന നിയന്ത്രണങ്ങളിലൂടെ സൂപ്പര്‍ സ്‌പ്രെഡിനെ മറികടക്കാം എന്ന പ്രത്യാശയും മുഖ്യമന്ത്രി മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇതൊന്നും സാധ്യമല്ല.
ഇതിനിടെ കുഴഞ്ഞുവീണ് മരിച്ച വ്യക്തിയ്ക്കും, വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതിമാരിലെ യുവതിയ്ക്കും സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂലായ് 9 ന് മുഖ്യമന്ത്രി പുറത്ത് വിട്ട കണക്ക് പ്രകാരം ഉറവിടം വ്യക്തമല്ലാത്ത 7 രോഗബാധിതര്‍ ഉണ്ട്.
ഓരോ ദിവസത്തേയും സമ്പര്‍ക്ക വ്യാപന ശതമാനത്തിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് 1 ന് ആകെ രോഗബാധിതരില്‍ 9 ശതമാനം ആയിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. ജൂലായ് 3 ന് അത് 13 ശതമാനവും ജൂലായ് 5 ന് 17 ശതമാനവും ആയി. ജൂലായ് 6 ന് 18 ശതമാനം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ ഉണ്ടായിരുന്നു. ഏഴാം തീയ്യതി ഇത് 25 ശതമാനം ആയി. എട്ടിന് 30 ശതമാനവും. ജൂലായ് 9 ന് ഇത് 39 ശതമാനമാണ്.












Click it and Unblock the Notifications