ആശയറ്റപ്പോൾ കുറ്റസമ്മതം- ആശ സമരത്തിൽ വീഴ്ച പറ്റിയെന്ന് സിപിഐ, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് കടുംപിടുത്തവും
വീഴ്ചകൾ തിരിച്ചറിഞ്ഞു. പക്ഷേ, അതിന് തെരഞ്ഞെടുപ്പ് പരാജയം വേണ്ടിവന്നു എന്ന് മാത്രം. ഒടുവിൽ ആശ സമരത്തിൽ സിപിഐയുടെ കുറ്റസമ്മതം എത്തിയിരിക്കുകയാണ്. ആശ സമരം കൈകാര്യം ചെയ്യുന്നതിൽ ഇടത് സർക്കാറിന് വീഴ്ച പറ്റിയെന്ന വിമർശനവുമായി രംഗത്തെത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. 'ആശ സമരം കൈകാര്യം ചെയ്തത് വലതുപക്ഷ സർക്കാറിനെ പോലെയാകാൻ പാടില്ലായിരുന്നു. ആശ സമരത്തിൽ തൊഴിലാളികളെ അപമാനിച്ചത് തെറ്റായിപ്പോയി. തൊഴിലാളി സമരങ്ങളെ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ല. തൊഴിലാളി സമരങ്ങളെയെല്ലാം പുച്ഛത്തോടെ കാണുകയും അപഹസിക്കുകയും ചെയ്യുന്ന സമീപനമുണ്ടായിട്ടുണ്ട്. ഇതെല്ലാം ജനങ്ങളെ അകറ്റി’- ബിനോയ് വിശ്വം തുറന്നടിച്ചു.
200 ദിവസത്തിലേറെ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആശ സമരത്തെ സിപിഎം നേതാക്കളും മന്ത്രിമാരുമടക്കം പരിഹസിച്ചപ്പോൾ സിപിഐയുടെ പ്രതികരണമുണ്ടായിരുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമെന്ന നിലപാടിലേക്കെത്താൻ കഴിഞ്ഞെങ്കിലും ഇക്കാര്യം സർക്കാറിനെ കൊണ്ടോ മുന്നണിയെ കൊണ്ടോ സമ്മതിപ്പിക്കാനോ നിലപാട് തിരുത്തിക്കാനോ സിപിഐക്ക് കഴിഞ്ഞില്ല. ആശമാർക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം സ്വീകരിച്ച നിലപാട് ഇടതിന്റെ പൊതുവായ നിലപാടാണെന്ന തോന്നൽ പൊതുജനങ്ങളിലുണ്ടാക്കാനും സിപിഐയുടെ ഈ മൗനം കാരണമായിരുന്നു. ഇടതുപക്ഷത്തിന്റെ കനത്ത തോൽവിക്ക് ആശ സമര നിലപാടും കാരണമായെന്ന തിരിച്ചറിവിൽ നിന്നാണ് വൈകിയാണെങ്കിലും സിപിഐയുടെ കുറ്റസമ്മതം വന്നിരിക്കുന്നത്.

ഇടതുമുന്നണിയുടെ പൊതു സമീപനത്തിനെയാണ് വിമർശിച്ചതെങ്കിലും സ്വഭാവികമായും സിപിഐ വിമർശനങ്ങളുടെ മുന നീളുന്നത് സിപിഎമ്മിലേക്കാണ്. ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ കാലത്ത് തൊഴിലാളി സമരങ്ങൾ മാത്രമല്ല, ജനകീയ സമരങ്ങളും പൊതു പ്രക്ഷോഭങ്ങളുമെല്ലാം അവഗണിക്കുന്ന സമീപനമായിരുന്നു. 2017ൽ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം മുതൽ ഏറ്റവും ഒടുവിൽ ആശമാരുടെയും റാങ്ക് ഹോൾഡേഴ്സിന്‍റെയും സമരം വരെ നീളുന്നു ഈ അവഗണനയുടെ പരമ്പര.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്ന് ബിനോയ് വിശ്വം ആവർത്തിച്ച് വ്യക്തമാക്കി. അത് സിപിഐക്ക് ലഭിക്കുക തന്നെ വേണം. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണൻ ഉപനേതാവുമായതിന് സമാനമായി പിണറായി വിജയനും കെ.എൻ. ബാലഗോപാലും എത്തുമെന്ന സൂചനകൾക്കിടെയാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് അവകാശവാദം കടുപ്പിച്ച് സിപിഐ രംഗത്തെത്തിയത്.
'പ്രതിപക്ഷ ഉപനേതൃസ്ഥാനം കീഴ്‌വഴക്കമാണെന്നും സാങ്കേതികമാണെന്നുമാണ് സിപിഎം സഖാക്കൾ പറഞ്ഞത്. ഭരണഘടനാ പ്രകാരം അങ്ങനെയൊന്നില്ലെന്നും പറഞ്ഞു. അത് ഞങ്ങൾക്കും അറിയാം. ഭരണഘടനാപ്രകാരം അങ്ങനെയൊന്നില്ല. പക്ഷേ, കേരളത്തിൽ അതുണ്ട്. എല്ലാത്തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽനിന്നുതന്നെ ആകണമെന്ന് നിർബന്ധമൊന്നുമില്ല. ആരും പറയുന്നുമില്ല, അങ്ങനൊരു കീഴ്‌വഴക്കവുമില്ല. അത് മാറിവരാം. ചില വഴക്കങ്ങൾ മാറണം. അങ്ങനെ മാറേണ്ട ഒരു വഴക്കമാണിത്. ഇത് മാറും’- ബിനോയ് വിശ്വം പറയുന്നു.
അംഗസംഖ്യ 35 ആയി പരിമിതമായ പ്രതിപക്ഷ മുന്നണിയെ നയിക്കാൻ പിണറായി തയാറാകാതെ വന്നാൽ ബാലഗോപാൽ നേതാവാകാനും സാധ്യതയുണ്ട്. സിപിഎമ്മിൽ ഇത്തരം ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഇതാദ്യമായി സിപിഐ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്. കെ. രാജന്റെ പേര് മുൻനിർത്തിയാണ് സിപിഐ നീക്കം. 'ഒരു വാക്കും ഒരു നേതാവും’ എന്ന ഇടതുമുന്നണിയുടെ കളങ്കം മാറ്റയെടുക്കണമെന്ന നിലപാടിലാണ് സിപിഐ.
ഇടതുമുന്നണിയുടെ സീറ്റുനില കൂടി മുൻനിർത്തിയാണ് ഈ അവകാശവാദം. സ്വതന്ത്രരടക്കം 86 എംഎൽഎമാർ മത്സരിച്ച സിപിഎമ്മിന് 26 പേരെയാണ് ജയിപ്പിക്കാനായത്. എന്നാൽ 25 സീറ്റിൽ മത്സരിച്ച സിപിഐക്ക് എട്ടു എംഎൽഎമാരുണ്ട്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന നിലപാടും സിപിഐക്കുണ്ട്. മുന്നണി സർക്കാറാണ് 10 വർഷം ഭരിച്ചതെങ്കിലും 'പിണറായി സർക്കാർ’ എന്ന വിശേഷണങ്ങളിൽ സിപിഐ അസ്വസ്ഥരാണ്. വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും വ്യക്തിപൂജയെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊള്ളില്ലെന്നും ബിനോയ് വിശ്വം പറയുന്നതും ഈ പശ്ചാത്തലത്തിലാണ്.












Click it and Unblock the Notifications