അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട; ഇടത് പക്ഷത്തിന് ചേരാത്ത പ്രവൃത്തി, രൂക്ഷ വിമർശനവുമായി സിപിഐ!
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ നിലപാട് കടുപ്പിച്ച് സിപിഐ. ഏറ്റുമുട്ടല്‍ വ്യാജമെന്ന് കൂടുതല്‍ ബോധ്യമായതായി അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സിപിഐ സംഘം വ്യക്തമാക്കി. തീവ ജാഗ്രത നിലനിൽക്കുന്ന സ്ഥലമായിട്ടും പൊലീസ് വിലക്ക് അവഗണിച്ചായിരുന്നു സിപിഐ സംഘത്തിന്റെ യാത്ര. ഇത് ഭരണകൂട ഭീരതയെന്നും ഇടതുപക്ഷ സര്‍ക്കാരിന് ചേരാത്ത പ്രവര്‍ത്തിയെന്നും സംഘത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു.
സംഭവസ്ഥലത്തെത്തി സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ഊരിലെ ആദിവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അട്ടപ്പാടിയിൽ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്. ടെന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പോലീസ് ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നുവെന്ന് പത്രസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചിരുന്നു.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നും സിപിഐ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. രമ കൊല്ലപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മണിവാസകത്തിന് വെടിയേറ്റതിന് പുറമേ രണ്ട് കാലുകലും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും എന്നാല്‍ വീഴ്ചയുടെ ലക്ഷണങ്ങള്‍ ശരീരത്തിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിവാസകം ഒഴികെ മറ്റു മൂന്നുപേര്‍ക്കുമേറ്റ വെടിയുണ്ടകളില്‍ ഭൂരിഭാഗവും ശരീരത്തിന്റെ പിന്‍ഭാഗത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.