ഇടത് പക്ഷത്തേക്ക് ജോസ് കെ മാണിക്ക് കടമ്പകളേറെ, വഴി തടഞ്ഞ് സിപിഐയും മാണി സി കാപ്പനും!
കോട്ടയം: യുഡിഎഫില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം ഇടത് ക്യാമ്പിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ചതിന് പിന്നാലെ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് ഔദ്യോഗികമായി തന്നെ പുറത്താക്കിയേക്കും.
ഇടത് മുന്നണിയിലേക്ക് ജോസ് കെ മാണിയേയും കൂട്ടരേയും സ്വീകരിക്കാന്‍ സിപിഎം തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ സിപിഐയും എന്‍സിപിയുടെ ജോസ് കെ മാണിയുടെ കടന്ന് വരവിന് വിലങ്ങ് തടിയായി നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
പുറത്തോ അകത്തോ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തിന് പിറകേയാണ് കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കിയത്. മുന്നണി തീരുമാനം അനുസരിക്കാത്തത് കൊണ്ടുളള സസ്‌പെന്‍ഷന്‍ ആണ് നടപടി എന്നാണ് യുഡിഎഫ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാല്‍ തങ്ങളെ പുറത്താക്കിയെന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്.
മൃദുസമീപനം വേണ്ട
നിലവില്‍ തങ്ങള്‍ ഒരു മുന്നണിയിലും ഇല്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കിയ ജോസ് വിഭാഗം കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും വോട്ട് ചെയ്യാതെ മാറി നിന്നു. ഇതോടെയാണ് ജോസ് കെ മാണിയോട് ഇനി മൃദുസമീപനം വേണ്ട എന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. ലീഗിനും ഇതേ അഭിപ്രായമാണെന്നാണ് സൂചന.
ഇടതിലേക്ക് സ്വാഗതം
ഔദ്യോഗികമായി തന്നെ യുഡിഎഫ് പുറത്താക്കുമെന്ന ഘട്ടം വന്നിരിക്കേയാണ് ഇടത് പക്ഷത്തേക്ക് ജോസ് കെ മാണി പക്ഷം കൂടുതല്‍ ചായുന്നത്. കഴിഞ്ഞ ദിവസം ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്യുന്ന തരത്തില്‍ ദേശാഭിമാനിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ലേഖനം എഴുതിയിരുന്നു.
താൽപര്യമില്ലാതെ കക്ഷികൾ
ബാര്‍ കോഴക്കാലമെല്ലാം മറന്ന് കെഎം മാണിയുടെ മകനെ എല്‍ഡിഎഫിലേക്ക് എത്തിക്കുന്നതില്‍ സിപിഎമ്മിന് വലിയ താല്‍പര്യമുണ്ട്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കമാണ് പാര്‍ട്ടി മുന്നില്‍ കാണുന്നത്. ജോസ് ഒപ്പമുണ്ടെങ്കില്‍ കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറാനാകുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. എന്നാല്‍ മുന്നണിയിലെ ഘടകക്ഷികളായ സിപിഐക്കും എന്‍സിപിക്കും ജോസ് വിഭാഗത്തോട് താല്‍പര്യമില്ല.
വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎം
ജോസ് പക്ഷത്തെ യുഡിഎഫ് പുറത്താക്കിയ ഘട്ടത്തില്‍ തന്നെ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുളളതാണ്. ജോസ് കെ മാണിയെ കൊണ്ട് വരുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനമാണ് സിപിഐയുടേത്. പ്രാദേശികമായി വരുന്ന സീറ്റ് തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയാണ് സിപിഐ മുന്നോട്ട് വെയ്ക്കുന്നത്. ജോസ് പക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പളളി അടക്കം തര്‍ക്ക വിഷയമാകും.
പാലാ സീറ്റ് വിട്ട് കൊടുക്കേണ്ടി വരേണ്ടി വരും
എന്‍സിപിയുടെ പ്രശ്‌നം പാലായാണ്. കേരള കോണ്‍ഗ്രസിന്റെ കോട്ടയായ പാലാ സീറ്റ് കെഎം മാണിയുടെ മരണത്തിന് തൊട്ട് പിന്നാലെയാണ് എന്‍സിപി പിടിച്ചെടുത്തത്. ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ പാലാ സീറ്റ് വിട്ട് കൊടുക്കേണ്ടി വരേണ്ടി വരും എന്നതാണ് എന്‍സിപിയുടെ എതിര്‍പ്പിന് കാരണം. അത്തരമൊരു ഒത്തുതീര്‍പ്പിന് മാണി സി കാപ്പനും സംഘവും വഴങ്ങുമെന്ന് കരുതാനാകില്ല.