ഇതൊരു പാഠമാണ്!! പിണറായിക്ക് മുന്നറിയിപ്പുമായി ജനയുഗം!! അപഹസിച്ചവർ ധാർമികത പരിശോധിക്കൂ!
സർക്കാർ നിർദേശമനുസരിച്ച് തന്റേടത്തോടെ പ്രവർത്തിക്കാൻ സന്നദ്ധരായ ഉദ്യോഗസ്ഥരുടെ ധീരമായ നിലപാടുകൾക്കും നടപടികൾക്കുമുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് മുഖപ്രസംഗം പറയുന്നു.
തിരുവനന്തപുരം: മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് സിപിഐ മുഖപത്രം. മൂന്നാറിലെ വിവാദ 22 സെന്റ് ഭൂമിയിൽ നിന്ന് കൈയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിനെ കുറിച്ച് ജനയുഗം പത്രത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് ഉത്തരവ് മുഖ്യമന്ത്രിക്കും സർക്കാരിനുമുളള പാഠമാണെന്ന് സിപിഐ പറയുന്നത്.
ഭൂമി തിരിച്ചു പിടിക്കാൻ നടത്തി വരുന്ന നയങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഹൈക്കോടതി വിധിയെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. മൂന്നാറടക്കം ഇടുക്കിയിൽ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കൽ നടപടികൾക്കെതിരെ റിസോർട്ട് മാഫിയകളും അവരെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ച് നിയമ വ്യവസ്ഥയ്ക്കും അത് നടപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കും പ്രതിബന്ധം സൃഷ്ടിക്കാൻ ഒരുപറ്റം രാഷ്ട്രീയക്കാർ നടത്തി വന്ന ശ്രമങ്ങൾക്കുമേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് സിപിഐ പറയുന്നു.
ധാർമികത പരിശോധിക്കണം
സർക്കാർ നിർദേശമനുസരിച്ച് തന്റേടത്തോടെ പ്രവർത്തിക്കാൻ സന്നദ്ധരായ ഉദ്യോഗസ്ഥരുടെ ധീരമായ നിലപാടുകൾക്കും നടപടികൾക്കുമുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് മുഖപ്രസംഗം പറയുന്നു. വിവാദ പ്രശ്നത്തിൽ പാർട്ടി നിലപാടുകൾക്കനുസരിച്ച് നിലപാട് സ്വീകരിച്ച മന്ത്രി ഇ ചന്ദ്ര ശേഖരനെ പരിഹസിച്ച, അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെട്ട രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അവരുടെ സ്ഥാനങ്ങളിൽ തുടരുന്നതിന്റെ ധാർമികത പരിശോധിക്കണമെന്നും ലേഖനം.
നിലപാടുകൾ പുനഃപരിശോധിക്കണം
മൂന്നാറിന്റെയും ഇടുക്കിയുടെയും പരിസ്ഥിതിക്കും ജൈവ വൈവിധ്യത്തിനും മരണ മണി മുഴക്കുന്ന കൈയ്യേറ്റ റിസോർട്ട് മാഫിയ സംഘങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ പിൻബലം നൽകുന്ന വ്യക്തികൾ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വന്തം നിലപാടുകൾ പുനഃപരിശോധിക്കണമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
കോടതി വിധി തുറന്നു കാണിക്കുന്നത്
ഭൂരഹിതരായ തോട്ടം തൊഴിലാളകളുടെയും പാവപ്പെട്ട കുടിയേറ്റ കർഷകരുടെയും പേരില്‍ വിവാദ കോലാഹലങ്ങളുമായി കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടികളെ തടസപ്പെടുത്തുന്നവരുടെ യഥാർഥ ലക്ഷ്യം എന്താണെന്നും അവർ ആർക്കു വേണ്ടായാണ് നില കൊള്ളുന്നതെന്നും കോടതി വിധി തുറന്നു കാണിക്കുന്നുണ്ടെന്ന് ലേഖനം.
കോടതിവിധി മുന്നറിയിപ്പ്
കൈയ്യേറ്റം ഒഴിപ്പിക്കൽ പ്രക്രിയയെ പാവപ്പെട്ട കുടിയേറ്റ കർഷകരുടെയും ഭൂരഹിതരുടെയും പേരിൽ തടസപ്പെടുത്താൻ നിക്ഷിപ്ത താത്പര്യക്കാർ നടത്തുന്ന കുത്സിത ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രിയടക്കം ഭരണ നേതൃത്വത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതി വിധിയെന്നും മുഖപ്രസംഗം വ്യക്തമാക്കിയിരിക്കുന്നു.
പാർട്ടിയുടെ നിലപാട് ശരിവയ്ക്കുന്നു
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയും കാനവും സ്വീകരിച്ച തത്വാധിഷ്ഠിത നിലപാടിന് അടിവരയിടുന്നതാണ് വിധിയെന്നും ലേഖനം. പ്രശ്നം നിയമാനുസൃതം മാത്രമേ പരിഹരിക്കാനാവൂ എന്ന നിലപാടാണ് പാർട്ടിയും കാനവും സ്വീകരിച്ചത്. ഇതാണ് ഹൈക്കോടതി അംഗീകരിച്ചതെന്നും മുഖപ്രസംഗം.
കുരിശ് സ്ഥാപിച്ച് അട്ടിമറി
കുരിശടക്കമുള്ള മതപ്രതീകങ്ങളുടെയും വ്യാജവും നിയമ വിരുദ്ധവുമായ രേഖകളുടെയും പിൻബലത്തിലാണ് പാവപ്പെട്ട കർഷകനും ഭൂ രഹിതനും ഭൂമിയും വീടും നൽകാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങളെ ഇതുവരെ തടസപ്പെടുത്തിയിരുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.
പ്രകടന പത്രികയിലെ വാഗ്ദാനം
പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് പാലിക്കാൻ ശ്രമിക്കുന്നതെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. അതിന് അനുകൂലമായ അന്തരീക്ഷം ഹൈക്കോടതി വിധിയോടെ സംജാതമായെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരിക്കുന്നു.