തലസ്ഥാനത്ത് വീണ്ടും ഇറങ്ങി പന്ന്യൻ; ആത്മവിശ്വാസത്തിൽ ഇടതുകേന്ദ്രങ്ങൾ
കണ്ണൂര്‍: തലസ്ഥാനത്ത് വീണ്ടും പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകുമ്പോൾ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് ഇടതുകേന്ദ്രങ്ങൾ. ഇത് രണ്ടാം തവണയാണ് പന്ന്യൻ തിരുവനന്തപുരത്ത് മത്സരിക്കുന്നത്. ആദ്യം മത്സരത്തിനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് നേതൃത്വത്തിന്റേയും പ്രവർത്തകരുടേയും സമ്മർദ്ദത്തിന് മുൻപിൽ തീരുമാനം തിരുത്തി.
അടിയന്തിരാവസ്ഥയില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ജീവിക്കുന്ന നേതാക്കളില്‍ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് പന്ന്യന്‍ രവീന്ദ്രന്‍. സ്വന്തം മുടിനീട്ടിവളര്‍ത്താന്‍ കാരണം തന്നെ പന്ന്യന്‍ പറഞ്ഞിരുന്നത് 1976-ല്‍ അടിയന്തിരാവസ്ഥക്കാലത്ത് അന്നത്തെ പൊലിസ് മേധാവിയായിരുന്ന പുലിക്കോടന്റെ അതിക്രൂരമായ മര്‍ദ്ദനത്തിനെതിരെയുളള പ്രതീകാത്മകമായ പ്രതിഷേധമാണെന്നായിരുന്നു.

കണ്ണൂരിലെ കക്കാട് എന്ന പ്രദേശത്തെ രാമന്‍-യശോദ ദമ്പതികളുടെ മകനായി ഒരു സാധാരണ കുടുംബത്തിലാണ് പന്ന്യൻ രവീന്ദ്രൻ ജനിക്കുന്നത്. കോര്‍ജാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ബീഡിതൊഴിലില്‍ ഏര്‍പ്പെട്ടു. വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായി. 1964- ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത്.കക്കാട് ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയുമായിരുന്നു. ബാങ്ക് ദേശസാല്‍ക്കാരണം. ആവശ്യപ്പെട്ടു സി.പി. ഐ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി 1965-ല്‍ രണ്ടാഴ്ച്ചക്കാലം ജയില്‍ വാസം അനുഷ്ഠിച്ചു. അന്ന് പതിനെട്ടു വയസ് തികഞ്ഞിരുന്നില്ല. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന കെ.പി ഗോപാലന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കൊപ്പമാണ് ജയില്‍ വാസം അനുഷ്ഠിച്ചത്. പിന്നീടും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് പന്ന്യന്‍.
ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് 1989-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഴീക്കോട് ഡിവിഷനില്‍ നിന്നും ജയിച്ച പന്ന്യന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. 1979- മുതല്‍ 82-വരെ എ. ഐ. വൈ. എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ചരിത്രത്തില്‍ ഇടം നേടിയ തൊഴില്‍ അല്ലെങ്കില്‍ ജയില്‍ സമരം നടന്നത് പന്ന്യന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ്. 1982-മുതല്‍ 86-വരെ സി.പി. ഐയുടെ അഭിവക്ത കണ്ണന്‍ൂര്‍ ജില്ലാസെക്രട്ടറിയായിരുന്നു.
1982-ല്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായി. 1996-മുതല്‍ ഒന്‍പതു വര്‍ഷക്കാലം സംസ്ഥാന അസി.സെക്രട്ടറിയുമായിരുന്നു. 2005-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിനകത്തും പുറത്തുമുളള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2005-ല്‍ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011-ലെ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്നും മത്‌സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2012മുതല്‍ 2015-വരെ സി.പി. ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേന്ദ്രസെക്രട്ടറിയേറ്റംഗവും ദേശീയ കണ്‍ട്രോള്‍കമ്മിഷന്‍ ചെയര്‍മാനുമായിരുന്നു. 76 വയസുളള പന്ന്യനെ വീണ്ടും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി മത്‌സരരംഗത്തേക്ക് ഇറക്കിയത്.
മികച്ച പൊതുപ്രവര്‍ത്തകനുളള 2024-ലെ മനിയേരി മാധവന്‍ പുരസ്‌കാരം, അബുദാബി, കുവൈത്ത്, മസ്‌കറ്റ് എന്നിവടങ്ങളിലെ ക്‌ളബുകള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍, വി.പി സിങ്, പി.ഗംഗാധരന്‍, പി.ടി ചാക്കോ, എം.ടി ചന്ദ്രസേനന്‍, പി.കെ.വി തുടങ്ങിയവരുടെ പേരിലുളള ബഹുമതികളും നേടിയിട്ടുണ്ട്.
കണ്ണൂരില്‍ ചെറുപ്പക്കാലത്ത് ലക്കിസ്റ്റാര്‍ ക്‌ളബിനു വേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്നു. ആകാശവാണിയില്‍ ഫുട്‌ബോള്‍ റണ്ണിങ് കമന്റേറ്റുമായിരുന്നു. നിരവധി മത്‌സരങ്ങളില്‍ കമന്റേറ്ററായിട്ടുണ്ട്.
ലോകകപ്പ് ചരിത്രത്തിലൂടെ, ഫുട്‌ബോളിന്റെ ചരിത്രം, ലോകം കാറ്റുനിറച്ച പന്തിന്റെകൂടെ, ഫുടബോളും സോവിയേറ്റ് യൂനിയനും എന്നീ പുസ്തകങ്ങള്‍ ഫുട്‌ബോളിനെകുറിച്ചു എഴുതിയിട്ടുണ്ട്. ചരിത്രമെഴുതി ചരിത്രമായവര്‍, ഒ. എന്‍.വി തേജസോടെ എന്നും, ഭരത് മുരളി അഭിനയവും ജീവിതവും എന്നീ പുസ്തകങ്ങളും പന്ന്യന്റെതായിട്ടുണ്ട്. പി. എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, തോപ്പില്‍ഭാസി ഫൗണ്ടേഷന്‍, പി.ടി ഭാസ്‌കര പണിക്കര്‍, എന്‍.കൃഷ്ണപ്പിളള ഫൗണ്ടേഷന്‍ തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചു വരുന്നു.












Click it and Unblock the Notifications