എംഎം മണിക്ക് മാർക്സിസം എന്തെന്ന് അറിയില്ല; പഠിപ്പിക്കാൻ സിപിഎമ്മിന് ഉപദേശം, മാപ്പ് പറയില്ലെന്ന് മണി
തിരുവനന്തപുരം: മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ഇടുക്കിയിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തിലാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം. പരിസ്ഥിതി എന്ന വാക്കുകേട്ടാല്‍ കാതുപൊത്തുകയും അശ്ലീലമെന്നു വാദിക്കുകയും ചെയ്യുന്നവര്‍ കയ്യേറ്റക്കാരാണ്. ഭൂമിയെ ലാഭത്തിനുവേണ്ടിമാത്രം കാണുന്ന വന്‍കിട മുതലാളിമാരുടെ ഭാഷയാണു മണിക്കെന്നും ബിനോയ് വിശ്വം പറഞ്ഞു. ദില്ലിയിൽ മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം മണിക്കെതിരെ തുറന്നടിച്ചത്. എംഎം മണിയെ പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് നിലപാടു പഠിപ്പിക്കാന്‍ സിപിഎം നേതൃത്വം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നീലകുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് കൈയേറ്റക്കാരില്‍നിന്ന് കൊട്ടക്കമ്പൂര്‍ വട്ടവട പ്രദേശങ്ങളെ രക്ഷിക്കാനാണ്. ആരെയും കുടിയിറക്കാന്‍ ഉദ്ദേശിച്ചല്ല അന്ന് അത് ചെയ്തത്. നിയമപരമായ പട്ടയമുള്ളവര്‍ക്ക് പേടിക്കേണ്ട ആവശ്യമില്ല. എന്നാല്‍, കൈയേറ്റക്കാരെ രാഷ്ട്രീയം നോക്കാതെ ഒഴിപ്പിക്കുകയാണ് വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. താന്‍ മന്ത്രിയായിരിക്കുന്ന സമയത്ത് ഭൂമിക്ക് പട്ടയമുള്ളവരെ കണ്ടെത്താന്‍ ഹിയറിങ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. അന്ന് ഹിയറിങ് നടത്തിയാല്‍ വെടിവെയ്പുണ്ടാകുമെന്നും മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും തുടങ്ങിയ ഭീഷണി മുഴക്കിയവരാണ് ഇപ്പോള്‍ ബഹളം വെയ്ക്കുന്നതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
കൈയ്യേറ്റക്കാരെ സംരക്ഷിക്കേണ്ടെന്ന് പിണറായി
കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളഇല്‍ താമസിക്കുന്ന പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണം. എന്നാല്‍, കൈയേറ്റക്കാരെ സംരക്ഷിക്കേണ്ട ആവശ്യമില്ല. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഈ വില്ലേജുകളിലെ പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എനിക്ക് കത്തയച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐക്കാർ കൈക്കൂലിക്കാർ
അതേസമയം സിപിഐയോട് മാപ്പു പറയുന്ന പ്രശ്നമില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ഞങ്ങൾക്ക് കൂട്ടുത്തരവാദിത്വമുണ്ട്. മുന്നണി എന്ന നിലയിൽ ശക്തമായി മുന്നോട്ട് പോകും. മുന്നണിയാകുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. അതൊന്നും മൗലീകമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേതാക്കൾ കൈക്കൂലിക്കാരാണ് എന്നായിരുന്നു മന്ത്രി എംഎം മണിയുടെ പരാമർശം. ജോയ്സ് ജോർജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയ സംഭവത്തിൽ സിപിഐക്കാർക്ക് എന്ത് കിട്ടിയെന്നും മണി ചോദിച്ചിരുന്നു.
രാജേന്ദ്രനെതിരെയും ബിനോയ് വിശ്വം
ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെയും ബിനോയ് വിശ്വം ഒളിയമ്പെയ്തു. താന്‍ മന്ത്രിയായിരിക്കെ നിയമപരമായ പട്ടയമുള്ളവരെ കണ്ടെത്താനുള്ള ഹിയറിങ് നടത്തിയാല്‍ വെടിവയ്പുണ്ടാകുമെന്നും മുട്ടുകാൽ ല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തിയ ശക്തികള്‍ തന്നെയാണ് ഇപ്പോഴും ബഹളംവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൈയ്യേറ്റം 1990 മുതൽ
ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ മൂന്നാർ മുഖ്യസ്ഥാനം കൈവരിച്ച 1990 മുതൽ കൊട്ടക്കമ്പൂരിലെ റവന്യു ഭൂമി കയ്യേറാൻ തുടങ്ങിയെന്ന് വനം വകുപ്പ് പറഞ്ഞിരുന്നു. നിർദിഷ്ട കുറിഞ്ഞിമല വന്യജീവി സങ്കേതത്തിന്റെ മാനേജ്മെന്റ് പ്ലാനിലാണ് ഈ പരാമർശം ഉണ്ടായിരുന്നത്. നീലക്കുറിഞ്ഞി 1982 ലും 1994 ലും വ്യാപകമായി പൂത്തതും അതിനു കിട്ടിയ മാധ്യമ ശ്രദ്ധയും കയ്യേറ്റത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തട്ടിക്കൂട്ടു പട്ടയങ്ങൾ
പലരും തട്ടിക്കൂട്ടു പട്ടയങ്ങളുടെ അടിസ്ഥാനത്തിലാണു ഭൂമി കൈവശപ്പെടുത്തിയത്. മറ്റു പലരും അതു പോലുമില്ലാതെ കൈയ്യേറി. ഇതിൽ ഭൂരിപക്ഷവും നാട്ടുകാരല്ലാത്തവരായിരുന്നു. . ഇവർ ഭൂമിയിൽ യൂക്കാലിപ്റ്റസ് നടുകയാണു ചെയ്തത്. കടവരിയിൽ 1990 ൽ നൽകിയ പട്ടയ ഭൂമി പലരും വാങ്ങുകയും പട്ടയഭൂമി അല്ലാത്ത സ്ഥലത്തിനും അവകാശവാദം ഉന്നയിക്കുകയും ചെയ്യുകയാണ്. അതേസമയം നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ പട്രോളിങ്ങിനായി വനം വകുപ്പിന്റെ പ്രത്യേക സംഘം വരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
24 മണിക്കൂറും പെട്രോളിങ്
ഇടുക്കി ജില്ലയിലെ വട്ടവട-കൊട്ടാക്കമ്പൂർ വില്ലേജുകളിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന പ്രദേശങ്ങളിലും, നീലക്കുറിഞ്ഞികൾ പൂക്കുന്ന ഇടങ്ങളിലുമാണ് ഈ സംഘത്തെ നിയോഗിക്കുക. നീലക്കുറിഞ്ഞികൾ നശിപ്പിക്കുന്നതും മോഷ്ടിക്കുന്നതും തടയുകയാണു ചുമതല. 24 മണിക്കൂറും പട്രോളിങ് നടത്തും.