രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്; ഗവർണർ ബിജെപിയുടെ മൈക്ക് ആവരുത്, രൂക്ഷ വിമർശനവുമായി സിപിഐ!
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്. ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഗവർണർ ബിജെപിയുടെ മൈക്ക് ആകരുതെന്നും രാജ്ഭവനെ ബിജെപി ഓഫീസ് ആക്കി മാറ്റരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം ചിലവഴിക്കേണ്ടത്. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്‍ണറുടെ വിമർശനം. കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ളകാര്യമാണ്.
കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു. വിഭജനം ബാധിക്കാത്ത് സംസ്ഥാനമാണ് കേരളം. ഇവിടെ അനധികൃത കുടിയേറ്റക്കാരില്ല. എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു. പൗരത്വഭേദഗതിക്കെതിരായ സംയുക്തസമരത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലാണ് നിയമസഭ പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന നിയമം പാസാക്കിയത്.