ഇഎംഎസ്സിനെ അപമാനിക്കുന്നവരെ ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും! ബൽറാമിന് രൂക്ഷ വിമർശനം
കൊച്ചി: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവിട്ട് കാര്‍ വാങ്ങി നല്‍കാനുളള നീക്കം വിമര്‍ശനങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചിരിക്കുകയാണ്. മുല്ലപ്പളളി രാമചന്ദ്രന്‍ നീക്കത്തെ വിമര്‍ശിച്ചപ്പോള്‍ വിടി ബല്‍റാം അടക്കമുളളവര്‍ അനുകൂലിച്ചും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റില്‍ ഇഎംഎസ് മകള്‍ക്ക് സാരി വാങ്ങാന്‍ കത്ത് കൊടുത്ത് വിട്ടു എന്ന കഥയും വിടി സൂചിപ്പിച്ചിരുന്നു. അതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം സിബി ദേവദര്‍ശന്‍. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
''മിസ്റ്റർ വി ടി ബൽറാം വാർത്തകളിൽ ശ്രദ്ധ നേടാൻ കുസൃതിത്തരം ഒപ്പിക്കുന്ന കലാപരിപാടി താങ്കൾ ഇപ്പോഴും നിർത്താത്തതിൽ പരാതിയില്ല. പക്ഷെ സഖാവ് ഇ എം എസിനെ അപമാനിക്കാൻ താങ്കൾക്ക് അവകാശമില്ല. സ്വന്തമായുള്ളതെല്ലാം പാർട്ടിക്ക് സമർപ്പിച്ച മഹാനാണ് ഇ എം എസ്. തനിക്ക് കിട്ടുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും പാർട്ടിയ്ക്ക് നൽകുകയും പാർട്ടി നൽകുന്ന അലവൻസ് വാങ്ങുകയും ചെയ്തിരുന്ന സഖാവാണ് ഇ എം എസ്.മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ ശമ്പളവും എം എൽ യുടെ പ്രതിമാസ വേതനവും മുൻ എം എൽ എ ക്കുള്ള പെൻഷനും എല്ലാം സ്വകാര്യമാക്കാതെ പാർട്ടി അക്കൗണ്ടിലേക്ക് ആയിരുന്നു. അവിടെ നിന്ന് മിനിമം അലവൻസ് വാങ്ങും.
ബലറാം ഇ എം എസ്സിനെ ഇനിയും പഠിച്ചിട്ടില്ല. രമ്യ ഹരിദാസിന് കാറു വാങ്ങുന്നതും വാങ്ങാത്തതും നിങ്ങളുടെ കാര്യം. ഒരു സി പി ഐ (എം) നേതാവും ഇതിൽ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങളുടെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളിയാണ് പ്രതികരിച്ച് വിമർശിച്ചത്.അതിന് ഇ എം എസിനെ അധിക്ഷേപിക്കുന്നത് അല്പത്തമായി പോയി. മുപ്പത് വർഷം മുമ്പ് (1989) സ്വന്തം വസ്ത്രത്തിലെ കീറിയ ഭാഗം തുന്നാൻ സൂചിയും നൂലും ചോദിച്ച് ഉച്ചക്ക് എറണാകുളം ലെനിൻ സെൻററിലെ വിശ്രമിക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങിയ സഖാവ് ഇ എം നെ ഞാൻ ഇന്നും ഓർക്കുന്നു.
അന്ന് 3സംസ്ഥാനം ഭരിക്കുന്ന സി പി ഐ (എം) ന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഇ എം എസ് എന്ന് ഓർമ്മിക്കണം. അത് കണ്ട് ഓഫീസിലെ സഖാക്കളുടെ കണ്ണ് നനഞ്ഞ് പോയി. തനിക്കുള്ളതെല്ലാം ലേഖനങ്ങൾക്കുള്ള പ്രതിഫലവും പുസ്തകങ്ങൾക്കുള്ള റോയൽറ്റിയും ഉൾപ്പെടെ പാർട്ടിക്ക് സമർപ്പിച്ച സഖാവ് ഇ എം എസ്സിനെ അപമാനിക്കുന്നവരെ ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും''.