സിപിഐ മാർച്ചിനെ അടിച്ചൊതുക്കി പോലീസ്.. ലാത്തിച്ചാർജിൽ ഇടത് എംഎൽഎയുടെ കൈ ഒടിഞ്ഞു!
കൊച്ചി: കൊച്ചിയില്‍ സിപിഐ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ സിപിഐ എംഎല്‍എ ഏല്‍ദോ എബ്രഹാമിന് പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ച്ചില്‍ എംഎല്‍എയുടെ കൈ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ എംഎല്‍എയെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
എല്‍ദോ എബ്രഹാം എംഎല്‍എയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലാത്തിഅടിയേറ്റ് എംഎല്‍എയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. സിപിഐ മാര്‍ച്ചിന് നേരെ പോലീസ് ലാത്തി പ്രയോഗം നടത്തിയതില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്.
എല്‍ദോ എബ്രഹാം എംഎല്‍എയെ കൂടാതെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു അടക്കം 7 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പി രാജുവിനെ തടഞ്ഞ എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടി എടുക്കാതിരുന്ന ഞാറയ്ക്കല്‍ സിഐക്ക് എതിരെയായിരുന്നു സിപിഐ മാര്‍ച്ച് സംഘടിപ്പിച്ചത്. ഐജി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. എംഎല്‍എയ്ക്ക് അടക്കം പോലീസ് മര്‍ദ്ദനമേറ്റ സംഭവം കളക്ടര്‍ അന്വേഷിക്കും.
അതിനിടെ സിപിഐ മാര്‍ച്ചിനെ പോലീസ് നേരിട്ടതിനെ എല്‍ദോ എബ്രഹാം എംഎല്‍എ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തുളള അവസ്ഥ പോലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്തതാണ് എന്ന് എംഎല്‍എ കുറ്റപ്പെടുത്തി. യാതൊരു പ്രകോപനവും കൂടാതെയാണ് പോലീസ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ച്ച് നടത്തിയത് എന്നും എംഎല്‍എ ആരോപിച്ചു. ഭരണ പക്ഷത്ത് ഇരിക്കുമ്പോഴും സമരം ചെയ്യേണ്ട അവസ്ഥയാണെന്നും മൂവാറ്റുപുഴ എംഎല്‍എ കുറ്റപ്പെടുത്തി.