ഒരു വർഷം കൊണ്ട് ഗീതാഗോപിക്ക് ഇത്രയധികം സ്വർണ്ണം എവിടെനിന്ന്?കൈവശമുണ്ടായിരുന്നത് 80ഗ്രാം മാത്രം!
80 ഗ്രാം സ്വർണ്ണമാണ് തനിക്ക് സ്വന്തമായിട്ടുള്ളതെന്നായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഗീതാഗോപി നൽകിയ സത്യവാങ്മൂലത്തിലുള്ളത്.
കൊച്ചി: നാട്ടിക എംഎൽഎ ഗീതാ ഗോപിയുടെ മകളുടെ ആർഭാട വിവാഹത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സിപിഐ മഹിളാ നേതാവും നാട്ടിക എംഎൽഎയുമായ ഗീതാ ഗോപിയുടെ മകൾ നിരവധി സ്വർണ്ണാഭരണങ്ങൾ അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
നിയമസഭയില് ആഡംബര വിവാഹത്തിനെതിര്, പുറത്തിറങ്ങിയാല് മകളെ പൊന്നുകൊണ്ട് മൂടും!!! സിപിഐയ്യുടെ കാര്യം..
ആശങ്കയോടെ പ്രവാസികൾ,ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു!കേരളത്തിന് നോക്കിനിൽക്കാനാകില്ല
ആർഭാട വിവാഹങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഐയ്ക്ക് ചെറിയ തലവേദനയൊന്നുമല്ല ഗീതാ ഗോപി സമ്മാനിച്ചിരിക്കുന്നത്. എന്തായാലും സംഭവത്തിൽ എംഎൽഎയോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് വെറും 80 ഗ്രാമിന്റെ സ്വർണ്ണം മാത്രം കൈവശമുള്ളുവെന്ന് സത്യവാങ്മൂലം നൽകിയ ഗീതാ ഗോപി ഒരു വർഷത്തിന് ശേഷം മകളുടെ വിവാഹത്തിന് ഇത്രയേറെ സ്വർണ്ണം സമ്പാദിച്ചത് എങ്ങനെയാണെന്ന സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ...
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ കണക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
സ്വന്തമായുണ്ടായിരുന്നത് 80 ഗ്രാം സ്വർണ്ണം...
80 ഗ്രാം സ്വർണ്ണമാണ് തനിക്ക് സ്വന്തമായിട്ടുള്ളതെന്നായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഗീതാഗോപി നൽകിയ സത്യവാങ്മൂലത്തിലുള്ളത്. ഇതിന് 2,40,000 രൂപ വിലവരുമെന്നും സത്യവാങ്മൂലത്തിലുണ്ട്.
മകളുടെയോ ബന്ധുക്കളുടെയോ പേരിൽ സ്വർണ്ണവുമില്ല...
തന്റെ മകളുടെയോ ബന്ധുക്കളുടെയോ പേരിൽ സ്വർണ്ണമില്ലെന്നും ഗീതാഗോപി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പാരമ്പര്യമായി സ്വർണ്ണാഭരണങ്ങൾ ലഭിച്ചതായും സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നില്ല.
പണവും അക്കൗണ്ട് വിവരങ്ങളും...
തിരഞ്ഞെടുപ്പ് സമയത്ത് ഗീതാഗോപിയുടെ കൈവശം പണമായി ഉണ്ടായിരുന്നത് നാലായിരം രൂപയും, ബാങ്ക് അക്കൗണ്ടിൽ 101668 രൂപയുമാണുണ്ടായിരുന്നത്. അതേസമയം ഭർത്താവിന്റെ പേരിൽ ബാങ്കിൽ അമ്പതിനായിരം രൂപയും, രണ്ടുപേരുടെയും എൽഐസി വിഹിതമായി ആകെ ഒരു ലക്ഷം രൂപയുമുണ്ടെന്നായിരുന്നു കാണിച്ചിരുന്നത്.
ലോണും വാഹനങ്ങളും...
ലോൺ എടുത്ത വകയിൽ 16,53,832 രൂപയുടെ കടമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. സ്വർണവും വാഹനവും പണവുമടക്കം ഗീതാഗോപിയുടെ പേരിൽ 11,05,371 രൂപയും, ഭർത്താവിന്റെ പേരിൽ 203500 രൂപയുമുണ്ടെന്നാണ് കണക്കുകളിൽ കാണിച്ചിരുന്നത്.
മൂന്നു വാഹനങ്ങൾ...
ഗീതാ ഗോപിയുടെ പേരിൽ ഏഴു ലക്ഷം രൂപയുടെ വാഹനമുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നത്. ഭർത്താവിന്റെ പേരിൽ ഒരു ലക്ഷം രൂപ വിലവരുന്ന രണ്ടു വാഹനങ്ങളുണ്ടെന്നും കണക്കുകളിൽ സൂചിപ്പിച്ചിരുന്നു.
വിവാഹത്തിനുള്ള സ്വർണ്ണം?
ഈ സത്യവാങ്മൂലമാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ആടയാഭരണങ്ങൾ അണിഞ്ഞുനിൽക്കുന്ന ഗീതാഗോപിയുടെ മകൾക്ക് ഈ സ്വർണ്ണമെല്ലാം എങ്ങനെ ലഭിച്ചുവെന്നാണ് പലരുടെയും സംശയം.
സത്യവാങ്മൂലത്തിൽ കള്ളത്തരമോ?
ഒരു വർഷം കൊണ്ട് ഇത്രയധികം സ്വർണ്ണം വാങ്ങാൻ സിപിഐ എംഎൽഎയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നും ചോദ്യങ്ങളുയരുന്നുണ്ട്. അതേസമയം, പാരമ്പര്യമായി കിട്ടിയതാണെങ്കിൽ എംഎൽഎ എന്തിനാണ് സത്യവാങ്മൂലത്തിൽ കള്ളത്തരം ചെയ്തെന്നും ചിലർ ചോദിക്കുന്നു.
കൂടുതൽ വിവാദങ്ങളിലേക്ക്...
എന്തായാലും മകളുടെ ആർഭാട വിവാഹത്തെക്കുറിച്ച് ഗീതാഗോപി വിശദീകരണം നൽകണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹം വിവാദമായതോടെയാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടത്. മൂക്കുമുട്ടെ സദ്യയുണ്ട് ഏമ്പക്കം വിട്ടിറങ്ങിയ പാർട്ടി നേതാക്കൾക്ക് വിവാഹം കണ്ടിട്ട് ആർഭാടമാണെന്ന് തോന്നിയില്ലെന്നും, വിവാദമുണ്ടായപ്പോഴാണ് തങ്ങൾ പങ്കെടുത്തത് ആർഭാട വിവാഹമാണെന്ന് മനസിലായതെന്നും കളിയാക്കുന്നവരുമുണ്ട്.