കള്ളിന് പ്രധാന്യം നൽകണമെന്ന് സിപിഐ! സർക്കാർ പദ്ധതികളിലും സിപിഎം 'വല്ല്യേട്ടൻ' കളിക്കുന്നു...
യുഡിഎഫ് സർക്കാരിന്റെ മദ്യനയം പൂർണ്ണമായും പൊളിച്ചെഴുതണമെന്നാണ് സിപിഐയുടെ ആവശ്യം. അതേസമയം, പുതിയ മദ്യനയത്തിൽ കള്ളിന് പ്രാമുഖ്യം നൽകണമെന്നും നിർവാഹക സമിതി യോഗത്തിൽ അഭിപ്രായമുണ്ടായി.
തിരുവനന്തപുരം: പൂട്ടിയ എല്ലാ ബാറുകളും തുറക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി. എന്നാൽ എതിർപ്പുകളുണ്ടാകാത്ത വിധം ബാർ ലൈസൻസ് നൽകുന്നതിൽ വിരോധമില്ലെന്നും നിർവാഹക സമിതി യോഗത്തിൽ അഭിപ്രായമുയർന്നു.
യുഡിഎഫ് സർക്കാരിന്റെ മദ്യനയം പൂർണ്ണമായും പൊളിച്ചെഴുതണമെന്നാണ് സിപിഐയുടെ ആവശ്യം. അതേസമയം, പുതിയ മദ്യനയത്തിൽ കള്ളിന് പ്രാമുഖ്യം നൽകണമെന്നും നിർവാഹക സമിതി യോഗത്തിൽ അഭിപ്രായമുണ്ടായി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇടതുമുന്നണി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ച ചെയ്തു.
ഇടതുമുന്നണി സർക്കാരിന്റെ നാലു പ്രധാന പദ്ധതികൾക്കെതിരെ യോഗത്തിൽ രൂക്ഷ വിമർശനമാണുയർന്നത്. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ആർദ്രം, ലൈഫ്, ഹരിതകേരളം,, പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതികൾ കൂടുതൽ ജനകീയമാക്കണമെന്ന് ആവശ്യപ്പെട്ട സിപിഐ, നിലവിൽ ഈ പദ്ധതികൾ സിപിഎമ്മിന്റെ ഇഷ്ടത്തിനാണ് മുന്നോട്ടുപോകുന്നതെന്നും വിമർശിച്ചു. തിരുവനന്തപുരത്ത് എംഎൻ സ്മാരകത്തിലായിരുന്നു സിപിഐ നിർവാഹക സമിതി യോഗം.