പത്തനംതിട്ടയിലെ തോൽവിക്ക് കാരണം ശബരിമല; അനാവശ്യ തിടുക്കം തിരിച്ചടിയായി, ഇടഞ്ഞ് ഘടകക്ഷി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കനത്ത തിരിച്ചടിയാണ് ഇടതുമുന്നണിക്ക് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 19 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോൾ ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നെങ്കിലും ആറ് സീറ്റുകളിലെങ്കിലും ഇടതുപക്ഷം വിജയം ഉറപ്പിച്ചിരുന്നു.
ബാലഭാസ്കറിന്റേത് അപകടമരണമല്ല; കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നീടെന്ന് കലാഭവൻ സോബി
പാലക്കാടും ആറ്റിങ്ങലും കണ്ണൂരും അടക്കമുള്ള ഇടതുകോട്ടകളും പാർട്ടി കൈവിട്ടു. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷവെച്ച പത്തനംതിട്ട മണ്ഡലത്തിലും എൽഡിഎഫിന് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. പത്തനംതിട്ടയിലെ തോൽവിക്ക് കാരണം ശബരിമല വിഷയത്തിലെ സർക്കാർ നിലപാടാണെന്ന വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഐ ജില്ലാ കമ്മിറ്റി.
കനത്ത തോൽവി
ആറന്മുള എംഎൽഎ വീണാ ജോർജ്ജായിരുന്നു പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി. ശബരിമല വിഷയം ഏറ്റവും അധികം പ്രതിഫലിക്കുന്ന മണ്ഡലമാണെന്ന വിലയിരുത്തലിനെ തുടർന്ന് ബിജെപിയുടെ തീപ്പൊരി നേതാവ് കെ സുരേന്ദ്രനെയാണ് പാർട്ടി മണ്ഡലത്തിൽ ഇറക്കിയത്. സിറ്റിംഗ് എംപിയായ ആന്റോ ആന്റണി തന്നെയാണ് യുഡിഎഫിന് വേണ്ടി കളത്തിൽ ഇറങ്ങിയത്.
വിജയം യുഡിഎഫിന്
44613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പത്തനംതിട്ടയിൽ വിജയിച്ചത്. വീണാ ജോര്ജ് 335476 വോട്ട് നേടിയപ്പോൾ ബിജെപിയുടെ കെ സുരേന്ദ്രനും മൂന്ന് ലക്ഷത്തിലേറെ വോട്ടുകള് നേടി. കെ സുരേന്ദ്രൻ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിക്കുമെന്ന് ബിജെപി അവകാശപ്പെട്ട മണ്ഡലമാണ് പത്തനംതിട്. വിജയിക്കാനായില്ലെങ്കിലും വോട്ട് വിഹിതം കൂട്ടാനായത് ബിജെപിക്ക് നേട്ടമാണ്.
സർക്കാരിന് വിമർശനം
സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടുകളാണ് പരാജയത്തിന് കാരണമെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ രണ്ട് ദിവസമായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തൽ.
വോട്ടർമാരെ അകറ്റി
ശബരിമല വിഷയത്തിൽ സർക്കാർ അനാവശ്യതിടുക്കം കാണിച്ചെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇത് ഒരു വിഭാഗം വോട്ടർമാരെ ഇടത്പക്ഷത്ത് നിന്നും അകറ്റാൻ കാരണമായി. വനിതാ മതിൽ സംഘടിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് വിശ്വസികളുടെ വികാരം എതിരാക്കി. സർക്കാരിന് ഇത് ഒഴിവാക്കാമായിരുന്നു.
നേരിടാനായില്ല
ശബരിമല വിഷയം രാഷ്ട്രീയ എതിരാളികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കിയപ്പോൾ ഇതിനെ ശക്തമായി നേരിടാൻ സാധിച്ചിട്ടില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. വീണാ ജോർജ് വിജയപ്രതീക്ഷയുള്ള സ്ഥാനാർത്ഥി ആയിരുന്നു. അനുകൂല സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും വീണാ ജോർജ് പരാജയപ്പെട്ടത് ശബരിമല നിലപാടിനേറ്റ തിരിച്ചടിയാണെന്നാണ് യോഗം വിലയിരുത്തിയത്. പ്രളയം ഏറ്റവും കൂടുതൽ കെടുതികൾ വിതച്ച പ്രദേശമാണ് പത്തനംതിട്ട മണ്ഡലം.
ന്യൂനപക്ഷ വോട്ടുകൾ
ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് ലഭിക്കാൻ ഇടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. വരുന്ന 11,12 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജില്ലാ കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് ചർച്ചയാകും.
പിന്തുണച്ച് കാനം
അതേ സമയം തിരഞ്ഞെടുപപ് പരാജയത്തിന് ശബരിമല അടക്കം പല വിഷയങ്ങളും കാരണമായിട്ടുണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രി ശൈലി തിരുത്തേണ്ട ആവശ്യമില്ലെന്നും സർക്കാരിനൊപ്പമുണ്ടെന്നും കാനം പ്രതികരിച്ചിരുന്നു.
വിമർശിച്ച് എൽജെഡിയും
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് ലോക്താന്ത്രിക് ജനതാദളും വിമർശനം ഉന്നയിച്ചിരുന്നു.വനിതാ മതിലിന് പിന്നാലെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ നടത്തിയ ഇടപെടലുകൾ വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നായിരുന്നു എൽജെഡിയുടെ ആരോപണം.