തിരുവനന്തപുരത്തെ കെഎച്ച്ആർഡബ്ളിയുഎസ് കാര്യാലയം സിപിഐ പ്രവർത്തകർ ഉപരോധിച്ചു
തിരുവനന്തപുരം : പേ വാർഡുകളിൽ ശുദ്ധജലവിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കെ.എച്ച്.ആർ.ഡബ്ളിയു.എസ് കാര്യാലയം ഉപരോധിച്ചു. 400 രൂപ മുതൽ 1600 രൂപ വരെ ഈടാക്കിയാണ് രോഗികൾക്ക് റൂമുകൾ നൽകുന്നത്. സൊസൈറ്റി പേവാർഡ്, ഡീലക്സ് പേ വാർഡ‌്, കാത്ത് ഐ.സി.യു, തൊറാസിക് ഐ.സി.യു എന്നിവിടങ്ങളിൽ ജല വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. ജല അതോറിട്ടിയുടെ പൈപ്പ് ലൈനിലുള്ള തകരാർ മൂലമാണ് ജലവിതരണം തടസപ്പെട്ടതെന്നാണ് കെ.എച്ച്.ആർ.ഡബ്ളിയു.എസ് അധികൃതരുടെ അവകാശവാദം.
എന്നാൽ മെഡിക്കൽകോളേജിലും എസ്എടി യിലും പരിസരപ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസപ്പെട്ടിട്ടില്ല. കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയതിനാൽ ജല അതോറിട്ടി വിതരണം നിറുത്തിവച്ചതാണ് ജലദൗർലഭ്യത്തിന് ഇടയാക്കിയതെന്ന് പ്രവർത്തകർ ആരോപിച്ചു. മെഡിക്കൽകോളേജ് പൊലീസെത്തി പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും രേഖാമൂലം ഉറപ്പുനൽകാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.
ഉച്ചയോടെ എംഡി അശോക് ലാലും റീജിയണൽ മാനേജരും സ്ഥലത്തെത്തി മെഡിക്കൽകോളേജ് എസ്.ഐ ഗിരിലാലിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ ശുദ്ധജലവിതരണം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. സി.പി.ഐ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു ഉദ്ഘാടനം ചെയ്തു. പി.കെ. രാജു, ആർ. ശരത്ചന്ദ്രൻനായർ, സി. സുനിൽകുമാർ, എസ്. തൃപ്തിരാജ്, ജി. സുബാഷ്, അഭീഷ് എന്നിവർ നേതൃത്വം നൽകി.