യുഡിഎഫില്‍ വിള്ളല്‍ വീഴ്ത്താന്‍ കൊണ്ടുവന്നു; സിപിഐ-സിപിഎം ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി അന്‍വര്‍
മലപ്പുറം: മലപ്പുറത്തെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്-ലീഗ് പ്രശ്നങ്ങളില്‍ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വറിനെ പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയത്.
ഹരിയാനയില്‍ സിറ്റിങ് എംഎല്‍എയും മുന്‍മന്ത്രിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
കുടുംബത്തിലെ കോണ്‍ഗ്രസ് വേരുകളും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള അന്‍വറിന്‍റെ അടുത്തബന്ധവും എതിര്‍ പാളയത്തിലെ വോട്ടുകള്‍ ചോര്‍ത്തുമെന്ന് സിപിഎം കണക്ക്കൂട്ടി. ലീഗ്-കോണ്‍ഗ്രസ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ കൊണ്ടുവന്ന അന്‍വര്‍ ഇപ്പോള്‍ സിപിഎം-സിപിഐ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന കാഴ്ച്ചയാണ് മലപ്പുറത്ത് നിന്ന് കാണാന്‍ കഴിയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
സിപിഐക്ക് നേരെ
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിപിഐക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പിവി അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൊന്നാനിയില്‍ സിപിഐ ആവും വിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നായിരുന്നു പിവി അന്‍വറിന്‍റെ ആദ്യ വിമര്‍ശനം.
പരമാവധി ഉപദ്രവിച്ചു
മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ല. അവര്‍ക്ക് തന്നേക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാം. ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചു.
തീരുമാനം അട്ടിമറിച്ചു
സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ അവര്‍ തന്നെ എതിരാളിയാക്കുന്നത്. 2011 ല്‍ ഏറനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തന്നെ ഐക്യകണ്ഠ്യേനയാണ് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും സിപിഐയിലെ തന്നെ ചിലര്‍ ആ തീരുമാനം അട്ടിമറിച്ചെന്നും അന്‍വര്‍ ആരോപിച്ചു.
വി പി സുനീര്‍
വയനാട്ടിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ വി പി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നായിരുന്നു അൻവറിന്‍റെ അടുത്ത ആരോപണം. സുനീറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായിക്കിയ ഇടതുമുന്നണിക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐവൈഎഫ് പ്രതിഷേധം
അന്‍വര്‍ പാര്‍ട്ടിക്കെതിരെ നിരന്തരം വിമര്‍ശനവുമായി എത്തിയതോടെ സിപിഐയും പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി. മലപ്പുറത്ത് അന്‍വറിന്‍റെ കോലം കത്തിച്ചായിരുന്നു എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
സിപിഐ മറുപടി
നിയമം ലംഘിച്ച് അന്‍വറിനെ സഹായിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയില്ലെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ മറുപടി. നിയമത്തിന് വിധേയമായി മാത്രമെ സിപിഐ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്മണദാസ് പറഞ്ഞു.
ആരും കരുതേണ്ട
ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് ആരും കരുതേണ്ട. അന്‍വറിന് പരാതിയുണ്ടെങ്കില്‍ അത് ആദ്യം പറയേണ്ടത് സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിനോടാണെന്നും സിപിഐ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
സിപിഎം മൗനം
അന്‍വര്‍ പലതവണ മുന്നണി മര്യാദ ലംഘിച്ചിട്ടും സിപിഎം വിഷയത്തില്‍ മൗനം തുടരുന്നതില്‍ സിപിഐക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം ദുര്‍ബലമായെന്ന പരാതിയും പൊന്നാനിയിലെ സിപിഐ നേതൃത്വം സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നു.
വോട്ടു ചോര്‍ച്ച
മുന്നണിയില്‍ കൂടിയാലോചനയില്ലാത്തതും ഏകോപനത്തിന്‍റെ അഭാവവും തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വലിയ വോട്ടു ചോര്‍ച്ച ഉണ്ടാക്കിയെന്നാണ് സിപിഐ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ പരാജയമായിരിക്കും ഇത്തവണ പൊന്നാനിയിലുണ്ടാവുകയെന്നാണ് സിപിഐ കണക്ക് കൂട്ടുന്നു.
സിപിഎമ്മിന് വീഴ്ച്ച
പ്രചാരണ രംഗത്ത് സിപിഎമ്മിന് സംഭവിച്ച വീഴ്ച്ചയാണ് വാരാന്‍ പോകുന്ന വലിയ പരാജയത്തിന് കാരണമെന്ന് വരുത്താനാണ് വിമര്‍ശനവുമായി ആദ്യം രംഗത്തിറങ്ങിയതിലൂടെ സിപിഐ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍
അൻവറിലൂടെ പൊന്നാനിയില്‍ കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍ ഭിന്നിപ്പിച്ച് അട്ടിമറി ജയം നേടുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ട സിപിഎമ്മിന് ഫലത്തില്‍ ജില്ലയില്‍ തിരിച്ചടി നേരിടുകയാണ്. മലപ്പുറത്തെ സിപിഎം സിപിഐ അകൽച്ചയിലേക്കാണ് അന്‍വറിന്‍റെ പരമാര്‍ശങ്ങള്‍ നിലവിൽ എത്തിയിരിക്കുന്നത്.