ഇസ്മയിലിന് നാക്കുപിഴച്ചത്; രാജി തീരുമാനം എക്സിക്യൂട്ടീവി കമ്മറ്റിയുടേത്, തീരുമാനം ശരിയെന്ന് പന്ന്യൻ
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട് സിപിഐയിൽ പോര് മുറുകുന്നു. കെഇ ഇസ്മയിലിന് പാര്‍ട്ടി മറുപടിയുമായി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവും വിവാദത്തില്‍ വിശദീകരണവുമായി മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നായിരുന്നു കെഇ ഇസ്മയിൽ പറഞ്ഞത്. ഇത് സിപിഐക്കുള്ളിൽ വിവാദത്തിന് വഴിവെച്ചിരുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനിന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും തോമസ് ചാണ്ടിയുടെ രാജി വേണമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിലപാടെന്നും പ്രകാശ് ബാബു പറഞ്ഞു.
ദേശീയ എക്സിക്യൂട്ടീവ് അംഗമായ കെഇ ഇസ്മയില്‍ ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്നും കെ പ്രകാശ് ബാബു പറഞ്ഞു. ഇസ്മയിലിന്റെ പരാമര്‍ശം അടുത്ത ബുധനാഴ്ച ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. ഇസ്മയിലിന് നാക്കുപിഴച്ചതാണെന്നാണ് താന്‍ കരുതുന്നതെന്നും കെ.പ്രകാശ് ബാബു പറഞ്ഞു. കെഇ ഇസ്മയിലുമായി സംസാരിച്ചിരുന്നു. ഇസ്മയില്‍ പറഞ്ഞതില്‍ നിന്ന് അടര്‍ത്തിയെടുത്താണ് വിവാദം. പാര്‍ട്ടിയില്‍ ഭിന്നതയില്ല,ഒറ്റക്കെട്ടാണെന്നും പന്ന്യന്‍ പറഞ്ഞു.
ആലോചിച്ച് എടുത്ത തീരുമാനങ്ങളാണ് നടപ്പാക്കിയത്. അത് നൂറുശതമാനം ശരിയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു തീരുമാനങ്ങള്‍. അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പന്ന്യന്‍ പറഞ്ഞു. മന്ത്രിമാരെ മാറ്റിനിര്‍ത്തിയ പാര്‍ട്ടി തീരുമാനം ശരിയായിരുന്നുവെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ വിശദീകരിച്ചത്. ഇസ്മയിലിനെ പൂര്‍ണമായും തള്ളാതെ, ഒപ്പം നിര്‍ത്തിയുള്ള നിലപാട് കൂടിയാണ് പന്ന്യന്റേത്. സ്ഥാനതലത്തിലുളള കാര്യങ്ങളില്‍ തീരുമാനം സംസ്ഥാന എക്സിക്യൂട്ടീന്റേതാണെന്നാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയ പ്രകാശ് ബാബുവിന്റേത്.