കരുണ സംഗീതനിശ തട്ടിപ്പ്; രാഷ്ട്രീയം നോക്കേണ്ടതില്ല,ഫണ്ട് സർക്കാർ കജനാവിലേക്ക് തന്നെ പോകണമെന്ന് സിപിഐ
കൊച്ചി: കരുണ സംഗീതനിശ തട്ടിപപ്പ് വിവാദത്തിൽ അഷിഖ് അബു അടക്കമുള്ള സംഘാടകർക്കെതിരെ സിപിഐ. സിനിമാക്കാര്‍ക്കിടയില്‍ വളരുന്ന പ്രത്യേക സംസ്‌കാരത്തിന്റെ ഫലമാകാണിത്. ദുരിതാശ്വാസനിധിയിലേക്ക് പിരിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കോ ആരുടെയും പോക്കറ്റിലേക്കോ പോകാന്‍ പാടില്ല. അത് സര്‍ക്കാരിന്റെ ഖജനാവിലേക്ക് തന്നെ പോകണമെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു വ്യക്തമാക്കി.
മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ എല്ലാ ആള്‍ക്കാരുമുണ്ടായിരുന്നു. സംഘാടകരെ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വേര്‍തിരിക്കേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കാൻ ചില ആളുകൾ ശ്രമിക്കിുകയാണ്. എന്നാൽ അതൊന്നും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടി നടന്നത് നവംമ്പർ ഒന്നിന്
സംവിധായകന്‍ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഷെഹ്ബാസ് അമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരായായിരുന്നു ആരോപണം ഉയർന്നിരുന്നത്. നവംബര്‍ 1 നായിരുന്നു കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കടവന്ത്ര സ്റ്റേഡിയത്തില്‍ കരുണ എന്ന പേരില്‍ സംഗീത നിശ സംഘടിപ്പിച്ചത്.

അമ്പതോളം കലാകാരന്മാർ
പ്രളയ ദുരിതാശ്വാസത്തിനായി പണം കണ്ടെത്തുന്നതിനാല്‍ തന്നെ പരിപാടിക്കായി ജില്ലാ ഭരണകുടം വേദി സൗജന്യമായി നല്‍കിയിരുന്നു. ശരത്, ബിജിബാൽ, അനുരാധ ശ്രീറാം, ഷഹബാസ് അമൻ, ഗോപി സുന്ദർ, ജാസി ഗിഫ്റ്റ്, അൽഫോൻസ് ജോസഫ്, ഷാൻ റഹ്മാൻ, റെക്സ് വിജയൻ, രാഹുൽ രാജ്, സിതാര കൃഷ്ണകുമാർ തുടങ്ങി 50 ഓളം കലാകാരന്‍മാരെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

സന്ദീപ് വാര്യരുടെ ആരോപണം
ആഷിഖ് അബുവാണ് പരിപാടിയുടെ പ്രോഗ്രാം ഡയറക്ടര്‍. പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാൽ ഫണ്ട് കൈമാറിയില്ലെന്നായിരുന്നു ആരോപണം ഉയർന്നത്. യുവ മോർച്ച നേതാവ് സന്ദീപ് വാര്യർ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സംഘാടകർ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറിയത്.

സംഘടിത ആക്രമണം
എന്നാൽ കഴിഞ്ഞ നവംമ്പറിൽ നടന്ന പരിപാടിയുടെ തുക ഫെബ്രുവരിയിൽ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും പിന്നീട് ആരോപണം ഉയർന്നു. ആറ് ലക്ഷം രൂപയായിരുന്നു കൈമാറിയിരുന്നത്. ഇതിനേക്കാൾ തുക പരിപാടിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം ആഷിഖ് അബുവിനെയും റിമ കല്ലിനെയും എതിരെ രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തിയുള്ള സംഘടിത ആക്രമമാണ് നടക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

ആരുടെയും പോക്കറ്റിൽ കൈയ്യിടുന്നവനല്ല
ആഷിഖ് അബുവിനുനേരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ നടൻ ഹരീഷ് പേരടി പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്. ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല, മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സൗഹൃദങ്ങളിൽ കടന്നുകൂടിയ വൈറസ്
ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു. ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണ്. ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications