ഗണേഷ് കുമാർ ചെയ്തത് ചെയ്യാൻ പാടില്ലാത്ത കാര്യം.. യുവാവിനെ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി സിപിഐ
കൊല്ലം: വാഹനത്തിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്ത്. ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഗണേഷ് കുമാര്‍ ചെയ്തത് എന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ കുറ്റപ്പെടുത്തി. എംഎല്‍എ സംയമനവും ജാഗ്രതയും പാലിക്കണമായിരുന്നുവെന്നും സിപിഐ നേതാവ് പറഞ്ഞു.
ജനപ്രതിനിധിയായത് കൊണ്ട് തന്നെ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ ഗണേഷ് കുമാറിന് ബാധ്യതയുണ്ട്. മര്‍ദ്ദനമേറ്റ യുവാവിനെ കേസില്‍ കുടുക്കുകയും എംഎല്‍എയ്ക്ക് എതിരെ ചെറിയ വകുപ്പുകള്‍ മാത്രം ചുമത്തുകയുമാണ് പോലീസ് ചെയ്തത്.

രാഷ്ട്രീയക്കാരനാകുമ്പോള്‍ ആരോപണങ്ങള്‍ നേരിടേണ്ടി വരും എന്നാണ് അഞ്ചല്‍ സംഭവത്തെക്കുറിച്ച് ഗണേഷ് കുമാര്‍ നേരത്തെ പ്രതികരിച്ചത്. മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. അതേസമയം അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു.
വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നതോടെയാണ് എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. അതിനിടെ അനന്തകൃഷ്ണന്റെ അമ്മ ഷീനയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുകയുണ്ടായി. മകനെ മര്‍ദ്ദിച്ച ഗണേഷ് കുമാര്‍ തന്റെ കയ്യില്‍ പിടിക്കുകയും കഴുത്തിന് പിടിച്ച് തള്ളുകയുമാണ് ചെയ്തതെന്ന് ഷീന പറയുന്നു. എന്നാല്‍ സ്ത്രീകളോടുള്ള അതിക്രമത്തിന് എംഎല്‍എയ്ക്ക് എതിരെ വകുപ്പ് ചുമത്തിയിട്ടില്ല. എംഎല്‍എയുടെ ഡ്രൈവറെ ജാക്കി ലിവര്‍ കൊണ്ട് അടിച്ചതായാണ് അനന്തകൃഷ്ണന് എതിരായ കേസ്.












Click it and Unblock the Notifications