ഇടത് സ്വഭാവമില്ല, മന്ത്രിമാരോട് അലർജി: കെബി ഗണേഷ് കുമാറിനെതിരെ പൊട്ടിത്തെറിച്ച് സിപിഐ
കൊല്ലം: പത്തനാപുരം എം എല്‍ എയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ. ഗണേഷ് കുമാർ എം എൽ എ ഇതുവരെ ഇടതുപക്ഷ സ്വഭാവമാർജിച്ചിട്ടില്ലെന്നാണു സിപിഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനത്തിലുയർന്ന് വിമർശനം. പ്രവർത്തന റിപ്പോർട്ടിലാണ് സ്ഥലം എം എല്‍ എക്കെതിരായ വിമർശനമുള്ളത്. സി പി എമ്മിനെതിരേയും സി പി ഐ വിമർശനം ഉയർത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപിക്കാൻ സി പി എം ശ്രമിച്ചുവെന്നാണ് ആരോപണം.

നേരത്തെ മുതല്‍ തന്നെ കെബി ഗണേഷ് കുമാർ സി പി ഐ പ്രാദേശിക നേതൃത്വവുമായി തർക്കം നിലനില്‍ക്കുന്നുണ്ട്. പലപ്പോഴായി ഇത് മറനീക്കി പുറത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് മണ്ഡലം സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലും എം എല്‍ എയ്ക്കെതിരെ സി പി ഐ വിമർശനം ഉയർത്തിയത്.

എല്‍ ഡി എഫിന്റെ എം എല്‍ എയായിട്ടും 2001ൽ സി പി ഐ പ്രവർത്തകരോടു കാട്ടിയ അതേ നിലപാടാണ് കെ ബി ഗണേഷ് കുമാർ ഇപ്പോഴും ആവർത്തിക്കുന്നത്. മുന്നണിയുമായി കൂടിയാലോചനയില്ലാതെ തന്നിഷ്ടപ്രകാരമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിൽ എൽ ഡി എഫ് മണ്ഡലം യോഗംപോലും ചേരാൻ സാധിക്കുന്നില്ലെന്നും പ്രവർത്തന റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ ഭാവന ഇതെന്ത് ക്യൂട്ടാണെന്ന് നോക്കിക്കേ: അധികമാരും കാണാത്ത ഭാവനയുടെ പുതിയ ലുക്ക്

ഗണേഷ് കുമാറിന് മന്ത്രിമാരോട് അലർജിയാണ്. ചേർന്ന് പ്രവർത്തിക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ഇത് മൂലം ഇടതുസർക്കാരിന്‍റെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സി പി ഐ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഇതോടൊപ്പം തന്നെയാണ് സി പി എമ്മിനെതിരേയും സി പി ഐ പ്രാദേശിക നേതൃത്വം വിമർശനം ഉയർത്തുന്നത്.

കേരള കോൺഗ്രസ് ബിക്കൊപ്പം ചേർന്ന് 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സി പി എം ശ്രമിച്ചെന്നാണ് വിമർശനം. പത്തനാപുരം മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സി പി ഐ പ്രാധിനിധ്യമില്ല. സി പി എം അജണ്ടയുടെ ഭാഗമായാണ് അത് സംഭവിച്ചതെന്നും സി പി ഐ വിമർശിക്കുന്നു.

സി പി ഐയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിലൂടെ
മണ്ഡലത്തിൽ സി പി എമ്മും കേരള കോൺഗ്രസ് ബി യും ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ സാഹചര്യം പരിഹരിച്ച് മുന്നോട്ട് പോവേണ്ടതുണ്ടെന്നും സി പി ഐ മണ്ഡലം സമ്മേളനത്തില് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നു.

നേരത്തെ വാഹനത്തിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തിലും ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ രംഗത്ത് എത്തിയിരുന്നു. എംഎല്‍എ സംയമനവും ജാഗ്രതയും പാലിക്കണമായിരുന്നുവെന്നായിരുന്നു സി പി ഐ ചൂണ്ടിക്കാട്ടിയത്. ജനപ്രതിനിധിയായത് കൊണ്ട് തന്നെ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ ഗണേഷ് കുമാറിന് ബാധ്യതയുണ്ടെന്നും സി പി ഐ കൂട്ടിച്ചേർത്തിരുന്നു.

അതേസമയം, പത്തനാപുരത്ത് സിപിഐ തന്റെ കാലുവാരുമെന്ന് ആക്ഷേപമുണ്ടായിരുന്നുവെന്ന് ഗണേഷ് കുമാറും നേരത്തെ ആരോപിച്ചിരുന്നു. എല്‍ഡിഎഫിന്റെ പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വെച്ചായിരുന്നു ഗണേഷ് കുമാറിന്റെ ഈ പരാമര്‍ശം. സിപിഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നതായി ആക്ഷേപം ഉണ്ടെന്നും, ഇത് ഒഴിവാക്കാന്‍ പത്രസമ്മേളനം വിളിച്ച് നേതാക്കള്‍ വ്യക്തത വരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇത് വലിയ തർക്കത്തിനിടയാക്കുകയും ചെയ്തു.












Click it and Unblock the Notifications