അഡ്വക്കേറ്റ് എ ജയശങ്കറിന് എതിരെ സിപിഐയുടെ അച്ചടക്ക നടപടി! പാർട്ടിക്ക് നാണക്കേടുണ്ടാക്കി, മറുപടി!
കൊച്ചി: അഡ്വക്കേറ്റ് എ ജയശങ്കറിന് എതിരെ അച്ചടക്ക നടപടിയെടുത്ത് സിപിഐ. പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കും എതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി. പരസ്യശാസനയാണ് ജയശങ്കറിന് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ്ണ അംഗമാണ് അഡ്വക്കേറ്റ് ജയശങ്കര്‍. സിപിഎമ്മിന്റെയും ഇടത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും രൂക്ഷ വിമര്ശകന് ആണ് ജയശങ്കര്‍. സിപിഎയുടെ അച്ചടക്ക നടപടിയില്‍ ജയശങ്കര്‍ പ്രതികരിച്ചിട്ടുണ്ട്.
സിപിഐയുടെ അച്ചടക്ക നടപടി
സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും നിരന്തരമായി ഇടത് വിമര്‍ശനം നടത്തുന്ന വ്യക്തിയാണ് അഡ്വക്കേറ്റ് ജയശങ്കര്‍. ജയശങ്കറിന് സംഘപരിവാര്‍ ബന്ധമുണ്ട് എന്നാണ് ഇടത് അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ആക്ഷേപം. ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയിലെടുക്കുന്നതും സ്വര്‍ണക്കടത്ത് വിവാദത്തിലും അടക്കം ഇടതുപക്ഷത്തിനെതിരെ ജയശങ്കര്‍ നിലപാട് എടുത്തിരുന്നു. ഇതിന് പിറകേയാണ് സിപിഐയുടെ അച്ചടക്ക നടപടി.
പാര്‍ട്ടി അച്ചടക്ക ലംഘനം
പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കും എതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നിരന്തരം നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അച്ചടക്ക ലംഘനമാണ് എന്ന് സിപിഐ ബ്രാഞ്ച് ജനറല്‍ ബോഡി യോഗം ഐക്യകണ്ഠേന കണ്ടെത്തിയതിനാല്‍ പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന അച്ചടക്ക നടപടിയായി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു എന്നാണ് സിപിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഇടതുമുന്നണി പ്രവേശനം
പാര്‍ട്ടി ജനറല്‍ ബോഡിയില്‍ അദ്ദേഹം നല്കിയ വിശദീകരണം തൃപ്തികരം അല്ലാത്തതിനാലാണ് പരസ്യ ശാസന എന്ന അച്ചടക്ക നടപടിക്ക് വിധേയനാക്കിയത് എന്നും സിപിഐ വിശദീകരിക്കുന്നു. ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന തരത്തില്‍ പ്രതികരിച്ചു എന്നതാണ് നടപടിക്ക് കാരണം.
നില പരിതാപകരം
ഇടത് മുന്നണിയില്‍ ഇപ്പോള്‍ ഉളളവര്‍ക്ക് തന്നെ രക്ഷ ഇല്ലെന്നും സിപിഐ അടക്കമുളള ഘടകകക്ഷികളുടെ നില പരിതാപകരം ആണെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. ഇതോടെ സിപിഐ സംസ്ഥാന നേതൃത്വമാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചത്. ഓണ്‍ലൈനായി ചേര്‍ന്ന ബ്രാഞ്ച് ജനറല്‍ ബോഡി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ജയശങ്കറിനെതിരെ വിമര്‍ശനം ഉന്നയിച്ചു.
Recommended Video
പറഞ്ഞത് പിന്‍വലിക്കാനില്ല
എന്നാല്‍ പറഞ്ഞത് പിന്‍വലിക്കാനില്ല എന്ന നിലപാട് ആണ് ജയശങ്കര്‍ കൈക്കൊണ്ടത്. പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പുറത്ത് ചാനലില്‍ ചര്‍ച്ചയാക്കിയത് എന്ന് വിമര്‍ശനം ഉയര്‍ന്നു. പരസ്യമായ അഭിപ്രായ പ്രകടനം കൂടുതല്‍ ജാഗ്രതയോടെ വേണമെന്നും ജയശങ്കറിന്റെ പ്രസ്താവന പാര്‍ട്ടിക്ക് നാണക്കേടായി എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയുടെ ആദ്യപടി എന്ന നിലയ്ക്ക് പരസ്യശാസന നല്കാന് തീരുമാനിച്ചത്.
നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുന്നു
പതിനൊന്നാമത് ഭട്ടിന്ഡാ പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂപീകരിച്ച പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സംവിധാനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളേയും ജയശങ്കര്‍ നിരന്തരമായി അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യവിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ് എന്ന് സിപിഐ പ്രസ്താവനയില്‍ പറയുന്നു.
അപ്പീല്‍ നല്കാൻ തീരുമാനം
പാര്‍ട്ടി നടപടിയെ കുറിച്ച് പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത് വന്നിട്ടുണ്ട്. നടപടിയില്‍ തെറ്റില്ലെന്നും അംഗങ്ങള്‍ തെറ്റ് ചെയ്താല്‍ ശാസിക്കാനും തിരുത്താനും ഉളള അധികാരം പാര്‍ട്ടിക്കുണ്ട്. നടപടിയില്‍ തനിക്ക് ആവലാതിയുണ്ട്. അതുകൊണ്ട് പാര്‍ട്ടി കണ്ട്രോള് കമ്മീഷന് അപ്പീല്‍ നല്‍കാനാണ് തീരുമാനം എന്നും ഭരണഘടനയില്‍ അതിന് വ്യവസ്ഥയുണ്ട് എന്നും ജയശങ്കര്‍ പ്രതികരിച്ചു.
തരൂരിനെ പോലും ഓടിക്കാൻ നോക്കുന്ന കസേര മോഹികളോട് എന്ത് പറയാൻ? കോൺഗ്രസിനെതിരെ മാല പാർവ്വതി