ആന്റണി പെരുമ്പാവൂരിന്റെ നെഞ്ചത്ത് കൊടി കുത്തി സിപിഎം.. നികത്തിയ പാടത്ത് കൃഷിയും ഇറക്കും!
കൊച്ചി: മൂപ്പതോളം വര്‍ഷങ്ങളായി നടന്‍ മോഹന്‍ലാലിന്റെ നിഴല്‍ പോലെ കൂടെയുണ്ട് ആന്റണി പെരുമ്പാവൂര്‍. പട്ടണപ്രവേശം സിനിമയുടെ ലൊക്കേഷനില്‍ തുടങ്ങിയ പരിചയമാണ് മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മ്മാതാവ് എന്ന നിലയിലേക്ക് ആന്റണി പെരുമ്പാവൂരിനെ വളര്‍ത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ തലപ്പത്തിരുന്ന് മലയാള സിനിമയിലെ ശക്തമായ ഒരു സാന്നിധ്യമായി ആന്റണി പെരുമ്പാവൂര്‍ മാറിക്കഴിഞ്ഞു.
ഭർത്താവിന്റെ പണവും സ്വർണവും മോഷ്ടിച്ച് ഒളിച്ചോട്ടം, മക്കളെ ഉപേക്ഷിച്ച യുവതിക്ക് പണി കൊടുത്ത് പോലീസ്
കഴിഞ്ഞ കുറച്ച് നാളുകളായി ആന്റണി പെരുമ്പാവൂരിന് വാര്‍ത്തകളില്‍ വില്ലന്‍ പരിവേഷമാണ്. പെരുമ്പാവൂരിലെ ഒരേക്കര്‍ നെല്‍പ്പാടം നികത്താനുള്ള നീക്കം വിവാദത്തിലായതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് കാരണം. വയല്‍ നികത്തല്‍ എതിര്‍ത്തവര്‍ക്ക് എതിരെ ആന്റണി പെരുമ്പാവൂര്‍ പ്രതികാര നടപടിയെടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും സ്ഥലത്തെ സിപിഎമ്മുകാര്‍ ആന്റണി പെരുമ്പാവൂരിന് പണി കൊടുക്കാന്‍ ഉറച്ച് തന്നെയാണ്.
വിവാദ പാടശേഖരം
പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് വിവാദ നെല്‍പാടം. ഈ ഒരേക്കര്‍ സ്ഥലത്ത് പാഴ്മരങ്ങളും വാഴയും മറ്റും നട്ടുപിടിപ്പിച്ച് അത് കരഭൂമിയാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ആന്റണി പെരുമ്പാവൂര്‍ ശ്രമിക്കുന്നത് എന്നാണ് ആരോപണം. നാട്ടുകാരും സിപിഎമ്മും ആന്റണി പെരുമ്പാവൂരിന് എതിരെ രംഗത്തുണ്ട്.
സിപിഎം കൊടികുത്തി
ആന്റണി പെരുമ്പാവൂര്‍ നികത്തിയ ഒരേക്കര്‍ ഭൂമിയില്‍ കൃഷിയിറക്കാന്‍ ഒരുങ്ങുകയാണ് സിപിഎം എന്നാണ് റിപ്പോര്‍ട്ടുകള്‍. മനയ്ക്കത്താഴം പാടശേഖരത്തില്‍ സിപിഎം കൊടികുത്തി. സിപിഎം പെരുമ്പാവൂര്‍ ലോക്കല്‍ കമ്മിറ്റിയുടേയും കര്‍ഷക സംഘത്തിന്റെയും നേതൃത്വത്തിലാണ് കൃഷിയിറക്കാനുള്ള നീക്കം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പാടത്ത് കൃഷിയിറക്കുന്നത്.
പാടത്തേക്ക് വെള്ളമെത്തിക്കും
കൃഷിയിറക്കുന്നതിന്റെ ആദ്യഘട്ടമെന്നോണം പാടത്തേക്ക് വെള്ളമെത്തിക്കാനുള്ള ചാലുകള്‍ കീറുന്ന പണി തുടങ്ങിക്കഴിഞ്ഞു. അടുത്ത പടിയായി പാടം ഉഴുത് വിത്തിറക്കാനാണ് സിപിഎം നീക്കം. നെല്‍പാടം നികത്താനുള്ള ആന്റണി പെരുമ്പാവൂരിന്റെ നീക്കത്തിനെതിരെ നേരത്തെ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
പരസ്യ നിയമ ലംഘനം
ഇത് പ്രകാരം നടത്തിയ അന്വേഷണത്തില്‍ പാടം നികത്താനുള്ള ശ്രമം നടക്കുന്നതായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തുകയും ചെയ്തു. ഇത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരസ്യമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. അത്തരം പ്രവര്‍ത്തനങ്ങള്‍ സ്ഥലത്ത് നടത്തരുതെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവിടുകയുമുണ്ടായി.
കോടതിയുടെ സ്റ്റേ
എന്നാല്‍ ഈ ഉത്തരവും വാങ്ങി വീട്ടിലിരിക്കുകയല്ല ആന്റണി പെരുമ്പാവൂര്‍ ചെയ്തത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഇടക്കാല സ്റ്റേ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ഒരു വ്യവസ്ഥയുടെ പുറത്താണ് കോടതി സ്‌റ്റേ അനുവദിച്ചത്. പരാതിക്കാരുടേയും പ്രദേശവാസികളുടേയും വാദം കേട്ട് തീരുന്നത് വരെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാടില്ല എന്നതായിരുന്നു അത്.
പ്രതികാര നടപടി
എന്നാല്‍ ഈ ഉത്തരവ് മറികടന്ന് കൊണ്ടും സ്ഥലത്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അത് മാത്രമല്ല ഇത് വിവാദമാക്കിയ പ്രദേശവാസികളായ കൃഷിക്കാര്‍ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ പ്രതികാര നടപടിയെടുത്തതായും വാര്‍ത്തകള്‍ വന്നിരുന്നു.
പോലീസ് ആന്റണിക്കൊപ്പം
സ്ഥലത്തെ മറ്റ് കൃഷിയിടങ്ങളിലേക്ക് വെള്ളം പോകുന്ന കാന മണ്ണിട്ട് നികത്തിയാണ് ആന്റണി പെരുമ്പാവൂര്‍ പ്രതികാരം തീര്‍ത്തത്. ഇതോടെ കൃഷിയാവശ്യത്തിന് വെള്ളം ലഭിക്കാതെ നാട്ടുകാര്‍ ദുരിതത്തിലുമായി. പോലീസ് അടക്കം ആന്റണി പെരുമ്പാവൂരിന്റെ കൂടെയാണെന്ന് സ്ഥലത്തെ പ്രാദേശിക സിപിഎം നേതൃത്വം ആരോപിക്കുന്നു.