അരൂരിൽ മനു സി പുളിക്കൽ, എറണാകുളത്ത് അഡ്വക്കറ്റ് മനുറോയി, രണ്ടിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളിൽ ധാരണയായി
കൊച്ചി: എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മനുറോയ് ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. മാധ്യമ പ്രവർത്തകനായ കെഎം റോയിയുടെ മകനായ മനു ഹൈക്കോടതി അഭിഭാഷകനാണ്. സെബാസ്റ്റ്യൻ പോളിന് ശേഷം രണ്ടാമതാണ് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയെ എറണാകുളത്ത് മത്സരിപ്പിക്കുന്നത്.
മനു റോയിയെ മത്സരിപ്പിക്കുന്നത് കോൺഗ്രസ് കെ വി തോമസിനേയോ ടിജെ വിനോദോ മത്സരിക്കാനുള്ള സാധ്യത കണക്കിലെടുത്താണെന്നാണ് സൂചനകൾ. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മനു റോയിയോട് സംസാരിച്ചിട്ടുണ്ട്. എം അനിൽകുമാർ, സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ ബാസ്റ്റ്യൻ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നുവെങ്കിലും നറുക്ക് വീണത് മനു റോയിക്കാണ്. എസ്എഫ്ഐയിൽ നിന്നാണ് മനുവിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്.

ഉപതിരഞ്ഞടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ഒന്നായ അരൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കലാണ് സ്ഥാനാർത്ഥിയായേക്കുക. യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന സംസ്ഥാന കമ്മറ്റി നിർദേശമാണ് മനുവിന്റെ സ്ഥാനാർത്ഥിത്വത്തിനുള്ള അനുകൂല ഘടകം. ആലപ്പുഴയിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മനുവിനെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മനു പുളിക്കലിന്റെ ജി സുധാകരനും യോഗത്തിൽ പിന്തുണച്ചിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദേശം പ്രാദേശി കമ്മറ്റികളുടെ അംഗീകാരത്തോടെ സംസ്ഥാന കമ്മറ്റിക്ക് സമർപ്പിക്കും. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂരിൽ നിന്ന് എംഎൽഎയായിരുന്ന എംഎ ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടോടെയാണ് അരൂരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോന്നിയിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ യു ജനീഷ് കുമാറാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്തും മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പുവുമാണ് ഇടത് മുന്നണിക്ക് വേണ്ടി മത്സരിക്കുക.












Click it and Unblock the Notifications