പാർട്ടി നിലപാടല്ല: കെവി മോഹനനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി, ഖേദം പ്രകടിപ്പിച്ച് മോഹനൻ
കൽപ്പറ്റ: വയനാട്ടിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ വൈറസ് ബാധിച്ച സംഭവത്തിൽ എൽഡിഎഫ് ജില്ലാ കൺവീനറുടെ ആരോപണം തള്ളി ജില്ലാ സെക്രട്ടറി പി ഗഗാറിൻ. കെവി മോഹനന്റെ നിലപാട് പാർട്ടി നിലപാട് അല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള കൊറോണ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കൊറോണ വ്യാപനം തടയുന്നതിൽ ജില്ലാ കളക്ടർക്ക് വീഴ്ച സംഭവിച്ചു എന്ന ആരോപണം ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച ഗഗാറിൻ കെവി മോഹനൻ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് ഇട്ട പോസ്റ്റ് പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.
കൊറോണവാക്സിന് ഫ്രീയായി ലഭിച്ചേക്കും? 140 ലോകനേതാക്കളുടെ പിന്തുണ, യൂറോപ്പ്യന്‍ യൂണിയന് പറയുന്നത്!!
കളക്ടർക്ക് വിമർശനം
വയനാട് ജില്ലയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായെന്ന ആരോപണമാണ് സിപിഎം വയനാട് ജില്ലാ കൺവീനറും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെവി മോഹനൻ ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ചത്. സര്‍ക്കാരുകള്‍ നിര്‍ദ്ദേശങ്ങളും അതുവഴി ഉത്തരവുകളും നല്കുമ്പോള് അതൊന്നും പാലിക്കാന്‍ കൂട്ടാക്കാതെ ജാഡകളിച്ചു നടന്നാല്‍ ഭരണമാവില്ലെന്നും അതിന്റെ ദുര്യോഗമാണ് വയനാട്ടില്‍ അരങ്ങേറുന്നതെന്നുമാണ് കെവി മോഹൻ ജില്ലാ ഭരണകൂടത്തിനെതിരെ ഉന്നയിച്ച വിമർശനം. പോസ്റ്റ് ചർച്ചാവിഷയമായതോടെ നിലപാട് തിരുത്തി മോഹനൻ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
എംഎൽഎയുടെ വിമർശനം
നേരത്തെ ജില്ലാ കളക്ടറെ വിമർശിച്ച് സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. സ്രവപരിശോധനയ്ക്ക് വിധേയരായ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടിവന്ന സംഭവം വീഴ്ചയാണെന്നായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തിത്. ജില്ലയിൽ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെടണമെന്നും ഐസി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
രണ്ട് പോലീസുകാർക്ക് കൊറോണ
ബുധനാഴ്ചയാണ് മാനന്തവാടി സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ, മലപ്പുറം സ്വദേശികളാണ് ഇവർ. അതേ സമയം പരിശോധനയ്ക്ക് അയച്ച വയനാട് എസ്പിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ജില്ലയിൽ 50 ഓളം പോലീസുകാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയ ലോറി ഡ്രൈവറുമായി സമ്പർക്കം പുലർത്തിയ ആളിൽ നിന്നാണ് രണ്ട് പോലീസുകാർക്ക് രോഗം പകർന്നിട്ടുള്ളത്. കഞ്ചാവുവിൽപ്പനക്കാരനായ ഇയാൾ റൂട്ട് മാപ്പ് തയ്യാറാക്കുന്നതുമായി സഹകരിക്കാത്തതിനാൽ ആരോഗ്യവകുപ്പിന് റൂട്ട്മാപ്പ് പുറത്തുവിടാനോ കോണ്ടാക്ട് റേസിംഗ് നടത്താനോ കഴിയുന്നില്ല.
ഖേദമറിയിച്ചു
ഫേസ്ബുക്കിലും ചില ചാനലുകളിലും കൊറോണ വൈറസുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായതായി അറിയിക്കുന്നുവെന്നും ജില്ലാ ഭരണകൂടത്തിനും പോലീസിനും വീഴ്ച ഉണ്ടായി എന്ന് പറയുന്നത് ശരിയല്ലെന്നുമാണ് കെവി മോഹനൻ ഫേസ്ബുക്കിൽ കുറിച്ചത്. കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷയങ്ങളെ വൈകാരികമായി സമീപിച്ചതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
Recommended Video
റൂട്ട് മാപ്പിലും പിഴച്ചു
വയനാട്ടിൽ രോഗം സ്ഥിരീകരിച്ച കഞ്ചാവ് വിൽപ്പനക്കാരൻ റൂട്ട് മാപ്പ് തയ്യാറാക്കാൻ ആരോഗ്യവകുപ്പ് അധികൃതരോട് സഹകരിക്കാൻ തയ്യാറായിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ ആരോഗ്യവകുപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും തടസ്സപ്പെടുകയാണ്. മാപ്പ് കണ്ടെത്താൻ കഴിയാത്തതോടെ ഇയാളുമായി സമ്പർക്കം പുലർത്തിയ ആരെയും കണ്ടെത്താനോ നിരീക്ഷണത്തിൽ പാർപ്പിക്കാനോ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. ഇത് രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുമുണ്ട്. ഇക്കാര്യത്തിലും കെവി മോഹനൻ വിമർശനമുന്നയിച്ചിരുന്നു.