'ആ മനോരമ വാര്‍ത്ത പച്ചക്കള്ളം, എഴുതിയതും ഒപ്പിട്ടതും ഒരാള്‍': നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം
ഒറ്റപ്പാലം: സ്വന്തം ക്വാറിയില്‍ ഖനനം നടത്താന്‍ രാഷ്ട്രീയ നേതാവായ സംരഭകനോട് പാര്‍ട്ടി കരാര്‍ എഴുതിവാങ്ങിയെന്ന മനോരമ വാര്‍ത്തയെ തള്ളി സിപിഎം ഒറ്റപ്പാലം ഏരിയാകമ്മറ്റി. ഒറ്റപ്പാലം ലെക്കിടി പേരൂരില്‍ കരിങ്കല്‍ ക്വാറിയില്‍ ഖനനം നടത്താന്‍ ലക്കിടി പേരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ അഞ്ചാംവാർഡ് അംഗവും മുസ്ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറിയുമായ പിഎ ഷൗക്കത്തലി സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് കരാര്‍ ഒപ്പിട്ടു നല്‍കിയെന്ന മനോരമ വാര്‍ത്ത വ്യാജമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
പാലക്കാട് എംബി രാജേഷിന്റെ തോൽവിക്ക് കാരണം സിപിഎമ്മിലെ സംഘടനാ പ്രശ്നങ്ങൾ ; സിപിഐ
കരാറില്‍ ഒപ്പിട്ടത് ഷൗക്കത്തലിയും മറ്റ് രണ്ട് ലീഗ് നേതാക്കളുമാണെന്ന് സിപിഎം പറയുന്നു. ആര്‍ക്കാണോ കരാര്‍ എഴുതിക്കൊടുക്കുന്നതെങ്കില്‍ കക്ഷിയും ഒപ്പിടണം. ഇവിടെ സിപിഎമ്മിനുവേണ്ടി ആരും ഒപ്പിട്ടിട്ടില്ല. നൂറുരൂപയുടെ മുദ്രപ്പത്രം വാങ്ങിയതും എഴുതിത്തയ്യാറാക്കിയ കുറെ വ്യവസ്ഥകളില്‍ ഒപ്പിട്ടതും ഷൗക്കത്തലി തന്നെയാണെന്നും ഒറ്റപ്പാലം ഏരിയാ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പത്രക്കുറിപ്പിന്റെ പൂര്‍ണ്ണഭാഗം ഇങ്ങനെ..
സിപിഎമ്മിനെ അപകീർത്തപ്പെടുത്തുക
2019 ജൂണ്‍ 24ലെ മനോരമ ദിനപത്രത്തിൽ ഒന്നാം പേജിൽ തന്നെ സിപിഎമ്മിനെ അപകീർത്തപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ലക്കിടി-പേരൂർ പഞ്ചായത്തിലെ കരിങ്കൽ ക്വാറി യുമായി ബന്ധപ്പെട്ട കരാർ എന്ന പേരിൽ ഒരു വ്യാജവാർത്ത പ്രസിദ്ധീകരിച്ചതായി കാണുകയുണ്ടായി. ക്വാറി ഉടമയും ലീഗ് നേതാവുമായ പിഎ ഷൗക്കത്ത് അലിയും സിപിഎം ലോക്കൽ കമ്മിറ്റിയും തമ്മിലുണ്ടാക്കിയ കരാർ എന്നാണ് വാർത്തയിൽ പറഞ്ഞിരിക്കുന്നത്.
യാതൊരു ബന്ധവുമില്ല
മനോരമയിൽ പറയുന്ന വാർത്തയുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. വാർത്ത കെട്ടിച്ചമച്ചതും സിപിഎമ്മിന് എതിരെ ബോധ പൂർവ്വം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. ലക്ഷ്യം ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുക എന്ന അജണ്ടയാണ്. അതിന്റെ ഭാഗമായാണ് ഈ വ്യാജ കരാർ...
പ്രത്യേക ലക്ഷ്യം
എന്താണ് കരാർ എന്ന പ്രാഥമിക കാര്യം പോലും മനോരമയ്ക്ക് അറിയാതെ വരുമോ ? രണ്ടുകക്ഷികൾ തമ്മിൽ ഏർപ്പെടുന്ന കരാറിൽ ഒരു കക്ഷി മാത്രമേ ഉള്ളൂ. സിപിഎമ്മിന്രെ ആരെങ്കിലും ഒപ്പിട്ടതായി കാണുന്നുമില്ല. ലോക്കൽ കമ്മിറ്റിയുടെ പേരില്ല. ലക്കിടി പേരൂർ പഞ്ചായത്തിൽ ആകെ രണ്ടു ലോക്കൽ കമ്മിറ്റികളാണ് ഉള്ളത്. രണ്ടു കക്ഷികൾ ഇല്ലാതെ കരാർ, നിബന്ധനകൾ അംഗീകരിച്ചതിന് തെളിവ് ഇല്ല.. പ്രത്യേക ലക്ഷ്യം ഇതിനു പിന്നിലുണ്ട്. ഇത്തരത്തിൽ ഒന്നു വ്യാജമായി ആർക്കും ഉണ്ടാക്കാം...
വ്യാജ പ്രചാരണം
ചില മാധ്യമങ്ങളുടെ മാർക്സിസ്റ്റ് വിരുദ്ധ ജ്വരം എത്രത്തോളം ആണെന്നതിന്റെ തെളിവുകൂടിയാണ് ഈ വ്യാജ പ്രചാരണം.. ഇതു തലക്കുപിടിച്ച മനോരമ ലേഖകന്റെ ഭാവനാ വിലാസങ്ങൾ ആണ് വാർത്തയിൽ ഉടനീളം.. വെളിവും വകതിരിവും ഇല്ലാത്ത സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഇത്തരം കള്ള പ്രചാര വേലകളിൽ വഞ്ചിതരാകരുത്..
നടപടികൾ സ്വീകരിക്കും
ഇത്തരം നെറികെട്ട പത്ര പ്രവർത്തനത്തിന് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. മനോരമ പത്രത്തിന് എതിരായും ബന്ധപ്പെട്ട മറ്റുള്ളവർക്ക് എതിരായും ക്രിമിനലായും സിവിൽ ആയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഏരിയാ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.
വിവാദ വ്യവസ്ഥകള്‍
1. പ്രദേശവാസികൾക്കു നഷ്ടമോ അപകടമോ സംഭവിച്ചാൽ ഞാൻ ഉത്തരവാദി
2. ക്വാറിയിൽനിന്ന് ദിവസവും 10 ലോഡ് കല്ല് മംഗലം സിഐടിയു യൂണിറ്റിന് നൽകും (ഇത് ചുമട്ടുതൊഴിലാളികൾക്കു ലോഡ് കയറ്റാനുള്ള അവകാശമാണെന്നാണു വിവരം)
3. തെക്കുംചെറോട് നാലാം വാർഡിൽ ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടാവില്ല
4. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കു സഹായങ്ങൾ ചെയ്യും.
5. ബിജെപി, ആർഎസ്എസ് എന്നിവരുമായി രാഷ്ട്രീയസൗഹൃദങ്ങൾ ഉണ്ടാവുന്നതല്ല
6. ക്വാറി കാരണം റോഡിനു കേടുപറ്റിയാൽ അറ്റകുറ്റപ്പണിക്കു സഹായിക്കും. രണ്ടുസാക്ഷികൾ ഒപ്പുവച്ചതാണു കരാർ.
എന്നിങ്ങനെയായിരുന്നു മനോരമ പുറത്തുവിട്ട വാര്‍ത്തയിലെ വ്യവസ്ഥകള്‍..