ബോബി ചെമ്മണ്ണൂര്‍ 'ഡ്രാക്കുള'യോ...?
തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന മേഖലയിലെ വമ്പനായ ബോബി ചെമ്മണ്ണൂരിനെതിരെ വിഎസ് അച്യുതാനന്ദന്‍ ആക്ഷേപം ഉന്നയിച്ചിട്ട് അധികനാളായിട്ടില്ല. മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ആ വാര്‍ത്ത തമസ്‌കരിക്കുകയും ചെയ്തു. മുഖ്യധാര സമസ്‌കരിച്ചെങ്കിലും ബോബി വിഎസിന്റെ ആക്ഷേപത്തിന് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കി.
ഇപ്പോള്‍ പറയുന്നത് അതിനെക്കുറിച്ചല്ല. ബോബി ചെമ്മണ്ണൂരിനെ വിമര്‍ശിച്ചുകൊണ്ട് സിപിഐ-എംഎല്‍ പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ചാണ്. ഡ്രാക്കുളയുടെ രക്തദാനം എന്ന പേരിലാണ് അവര്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
ബോബി ഡ്രാക്കുള
കേരളത്തിലെ ജനങ്ങളുടെ രക്തമൂറ്റിക്കുടിച്ച് ചീര്‍ത്ത സ്വര്‍ണക്കച്ചവടക്കാരായ ഡ്രാക്കുളമാരില്‍ ഒരാളാണ് ബോബി ചെമ്മണ്ണൂര്‍ എന്നാണ് സിപിഐഎംഎല്‍ വെബ്‌സൈറ്റില്‍ പറയുന്നത്.
ഹവാല, കള്ളക്കടത്ത്
ഹവാലയും നികുതി വെട്ടിപ്പും കള്ളക്കടത്തും എല്ലാം അടങ്ങുന്ന ഒരു അധോലോക വ്യവസ്ഥയാണ് സ്വര്‍ണക്കച്ചവടത്തിന്റേതെന്നാണ് ഇവര്‍ പറയുന്നത്.
ഊഹക്കച്ചവടക്കാരന്‍
കഴുത്തറപ്പന്‍ സ്വര്‍ണക്കച്ചവടവും മദര്‍ തെരേസയുടെ ജീവകാരുണ്യവും ഒരു നുകത്തില്‍ കൂട്ടിക്കെട്ടി ഓടി കേരളത്തില്‍ നിന്ന് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ പേര് ചേര്‍ത്ത ആദ്യത്തെ ഊഹക്കച്ചവടക്കാരനായ മലയാളിയെന്നാണ് ബോബിയ്ക്ക് ചാര്‍ത്തിക്കൊടുത്ത മറ്റൊരു വിശേഷണം.
തൊലിക്കട്ടി
കച്ചവടവും ജീവകാരുണ്യ പ്രവര്‍ത്തനവും സമന്വയിപ്പിച്ച് വാര്‍ത്താ പ്രാധാന്യം നേടിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെപോലും തൊലിക്കട്ടി കൊണ്ട് ബോബി മറികടന്നു എന്നാണ് മറ്റൊരു പരാമര്‍ശം.
ബോബിയോട് ശത്രുത
സോഷ്യല്‍ മീഡിയയിലൂടേയും കോര്‍പ്പറേറ്റ് മീഡിയയിലൂടേയും ബോബി ചെമ്മണ്ണൂര്‍ സൃഷ്ടിച്ച ബ്രാന്റ് നെയിം ഇതര ജ്വല്ലറി ഗ്രൂപ്പുകള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടായേക്കാവുന്ന അസൂയയെ കുറിച്ചും കുടിപ്പകയെ കുറിച്ച് പോലും ലേഖനത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്.
ലോക മുതലാളിത്തം
ലോക മുതലാളിത്തം എന്നും ഇങ്ങനെ തന്നെയാണ് ശക്തി പ്രാപിച്ചതെന്നാണ് ലേഖനത്തില്‍ പറയുന്ന മറ്റൊരു കാര്യം. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക്‌ഫെല്ലര്‍, കാര്‍ണ്ണഗി തുടങ്ങിയ ഉദാഹരണങ്ങളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഹാസ്യാനുകരണം
ഫോര്‍ഡ്, റോക്ക്‌ഫെല്ലര്‍, കാര്‍ണ്ണഗി എന്നിവയുടെ ഹാസ്യാനുകരണമാണ് ബോബി ചെമ്മണ്ണൂര്‍ കേരളത്തില്‍ കാണിയ്ക്കുന്നതത്രെ.
സ്‌പോര്‍ട്‌സ്
ജീവകാരുണ്യത്തോടൊപ്പം സ്‌പോര്‍ട്‌സും രാഷ്ട്രീയവും ഒക്കെ ചേര്‍ക്കുന്നതാണ് കോര്‍പ്പറേറ്റ് രീതി. അത് ബോബിയും ആവര്‍ത്തിയ്ക്കുന്നു എന്ന് മാത്രം.
ബോബിയുടെ കച്ചവടം
ജീവൻ നിലനിർത്താൻ രക്തം ആവശ്യമായിട്ടുള്ള അടിയന്തിര കാര്യത്തിൽ പോലും സർക്കാരിന് ഒരുത്തരവാദിത്തവും ഇല്ലാത്ത സാഹചര്യം മുതലെടുത്തുകൊണ്ടാണ് ഒരു ഊഹക്കച്ചവടക്കാരനായ ബോബിക്ക് തന്റെ ബിസിനസ്സ് താല്പര്യങ്ങളുമായി അതിനെ കണ്ണിചേർക്കാൻ കഴിയുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.