മോദി അധികാരത്തില്‍ വന്നാല്‍ 40 രൂപയ്‌ക്ക് പെട്രോൾ വിൽക്കുമെന്ന് പറഞ്ഞിട്ടെന്തായെന്ന് സിപിഎം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറുകള്‍ എന്തിന് വേണ്ടിയാണ് ഓയിൽ പൂൾ നിർത്തലാക്കിയതെന്ന ചോദ്യവുമായി സിപിഎം. കോൺഗ്രസ് ഗവൺമെന്റ് എണ്ണക്കമ്പനികൾക്ക് പെട്രോളിന്റെ വില നിശ്ചയിക്കാൻ വിട്ടുകൊടുത്ത അവകാശം തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന മോഡി ഡീസലിന്റെ വില നിർണയാവകാശം കൂടി എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുക്കുകയായിരുന്നെന്ന് സിപിഎം വിമര്‍ശിച്ചു. ഇതോടെയാണ് പെട്രോൾ, ഡീസൽ വില വ്യത്യാസം കുറഞ്ഞുവന്നതെന്നും പാര്‍ട്ടി സംസ്ഥാന സമിതി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.
മുന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില നിർണയാവകാശം കേന്ദ്രഗവൺമെന്റിൽ നിക്ഷിപ്തമായിരുന്നു. വിലയുടെ ഏറ്റക്കുറച്ചിൽ ഉണ്ടാകാതിരിക്കാൻ 1972 ൽ തുടങ്ങിയ ഓയിൽ പൂൾ അക്കൗണ്ട് നിലനിന്നിരുന്നു. അന്തർദേശീയ മാർക്കറ്റിൽ വില അമിതമായാൽ ഫണ്ടിൽനിന്ന് പണം ഇറക്കി സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തും. വിലകുറഞ്ഞാൽ അധികവരുമാനം ഫണ്ടിലേക്ക് നിക്ഷേപിക്കും. ഇതായിരുന്നു ഓയിൽപൂളിന്റെ ലക്ഷ്യം.
വില നിർണയാവകാശവും ഓയിൽപൂൾ അക്കൗണ്ട് സിസ്റ്റവും 2002 ൽ അധികാരത്തിലേറിയ വാജ്പേയി ഗവൺമെന്റ് നിർത്തലാക്കി. അതിനുശേഷം വന്ന യുപിഎ ഗവൺമെന്റ് പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തു. എണ്ണക്കമ്പനികൾ യഥേഷ്ടം വില വർധിപ്പിക്കാൻ തുടങ്ങി. 2014 ൽ മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 62 രൂപയും ഡീസലിന് 42 രൂപയുമായിരുന്നു വില.
അതു കൂടുതലാണെന്നു പറഞ്ഞ് കാളവണ്ടിയിൽ സഞ്ചരിച്ച് പ്രതിഷേധിച്ച ബിജെപി, അധികാരത്തിൽ വന്നാൽ 40 രൂപയ്‌ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമെന്ന് പ്രഖ്യാപിച്ചു. മോഡി വരുമ്പോൾ പെട്രോൾ-ഡീസൽ വില വ്യത്യാസം 40 രൂപയായിരുന്നെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.