ദിവ്യ എസ് അയ്യർക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം.. വിജിലൻസ് അന്വേഷണം വേണം
തിരുവനന്തപുരം: വര്‍ക്കല ഭൂമി കൈമാറ്റ വിവാദത്തില്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ സിപിഎം പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒരു കോടി രൂപ വില വരുന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്നതാണ് ദിവ്യ എസ് അയ്യര്ക്കെതിരെയുള്ള ആരോപണം. സബ് കളക്ടര്‍ക്കെതിരെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് രംഗത്ത് എത്തിയതോടെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി ഭൂമി കൈമാറാനുള്ള ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. സബ് കളക്ടര്‍ക്കെതിരായ ആരോപണം കമ്മീഷണര്‍ അന്വേഷിക്കുന്നുണ്ട്.
അതിനിടെ ശബരീനാഥന് എംഎല്‍എയുടെ ഭാര്യ കൂടിയായ സബ് കളക്ടര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം രംഗത്ത് വന്നിട്ടുണ്ട്. ചട്ടം മറികടന്ന് കോടികളുടെ ഭൂമി സ്വകാര്യ വ്യക്തിക്ക് മറിച്ച് നല്കിയ സബ് കളക്ടറെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. ദിവ്യ എസ് അയ്യര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവും സിപിഎം ഉന്നയിക്കുന്നു. സബ് കളക്ടറുടെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
ദിവ്യ എസ് അയ്യരെ സബ് കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് വ്യക്തമാക്കിയിരിക്കുന്നത്. വര്‍ക്കല പുന്നവിളയിലെ കോടികള്‍ വില വരുന്ന സ്ഥലം വേണ്ടപ്പെട്ടയാള്ക്ക് പതിച്ച് നല്‍കിയെന്നാണ് ദിവ്യ എസ് അയ്യര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ഈ ഭൂമി നേരത്തെ കൈവശം വെച്ചിരുന്ന സ്വകാര്യ വ്യക്തിയില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്തത് ആയിരുന്നു. 27 സെന്റാണ് വിവാദ ഭൂമിയുള്ളത്. സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരിയെ വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. ദിവ്യയ്ക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച് കൊണ്ട് കെഎസ് ശബരീനാഥന് എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്.
ബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തി
വത്തക്ക പ്രസംഗം അശ്ലീലം തന്നെ.. ഫറൂഖിനെ ആക്രമിക്കുന്നതിന് പിന്നിൽ അജണ്ടയെന്ന് പികെ ഫിറോസ്