ഗവര്‍ണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍' കളി, കേരളത്തില്‍ ചെലവാകില്ലെന്ന് സിപിഎം!
Recommended Video
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ചരിത്ര കോണ്‍ഗ്രസിലടക്കം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണറെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേരള നിയമസഭ പൗരത്വ നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കിയതിനേയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഭരണഘടന വായിക്കണം എന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പ്രസ്താവന ഇറക്കിയിരിക്കുകയാണ്.
ഏതു നിയമത്തിന്റെ ലംഘനം ?
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുറത്തിറക്കിയ പ്രസ്താവന വായിക്കാം: 'ഭരണഘടനയുടെ അന്തഃസത്തയ്‌ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്‌ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു. ഏതു നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിനു കഴിയുമോ?
അന്നും ഗവർണർമാരുണ്ടായിരുന്നു
അതേ പോലെ, ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്നും വ്യക്തമാക്കാമോ? ഇതു രണ്ടും അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അന്നും ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നു.
കേരളത്തില്‍ ചെലവാകില്ല
അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവര്‍ണര്‍ പദവിയിലിരുന്നു കൊണ്ട് ആരിഫ് മുഹമ്മദ്‌ഖാന്‍ കാഴ്‌ചവച്ചിരിക്കുന്നത്. തരംതാണ രാഷ്ട്രീയക്കളിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍.എസ്.എസ്സുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം.
ഗവര്‍ണര്‍ക്ക് അധികാരമില്ല
അരുണാചല്‍ കേസില്‍ 2016ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍ ഗവര്‍ണര്‍ ഒന്നു വായിച്ചാല്‍ നന്നായിരുന്നു? നിയമസഭയുടെ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്നാണ് സുപ്രീം കോടതി അര്‍ത്ഥ ശങ്കയ്‌ക്കിടയില്ലാത്ത വിധം വിധിച്ചത്.
സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷന്‍' കളി
ജസ്‌റ്റിസുമാരായ ജഗദീഷ്‌സിംഗ് ഖേഹര്‍, പിനാകി ചന്ദ്രഘോഷ്, എന്‍.വി. രമണ, ദീപക് മിശ്ര, മദന്‍ .ബി. ലോകൂര്‍ എന്നിവര്‍ ഏകകണ്‌ഠമായാണ് ആ വിധി പറഞ്ഞത്. ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ 'സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷന്‍' കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണ്.